ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍ ഖോള പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് പുതിയതായി രൂപപ്പെട്ട തടാകം അടുത്ത മുന്ന് ദിവസത്തിനുള്ളില്‍ തകരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൈന-നേപ്പാള്‍ അതിര്‍ത്തി മേഖലയിലുണ്ടായ അതിശക്തമായ മിന്നല്‍ പ്രളയത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഇന്ന് രാവിലെയോടെ തടാകത്തില്‍ ഏകദേശം 20 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ശേഖരിക്കപ്പെടുകയും ഇതിനകം അത് കരകവിഞ്ഞൊഴുകാന്‍ തുടങ്ങുകയും ചെയ്തതായി ചൈനയുടെ ജലവിഭവ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 30 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നും ഇത് ഏതുസമയത്തും തകരാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. തടാകത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ചൈനീസ് ജലവിഭവ മന്ത്രാലയം പറഞ്ഞു.






























