റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന കുഴികൾ ഒടുവിൽ അധികൃതർ നികത്തി. റാന്നി ബ്ലോക്ക് പടി മുതൽ വലിയപറമ്പുപടി വരെയുള്ള ഭാഗങ്ങളിൽ സ്വകാര്യ ടെലികോം കമ്പനി കേബിൾ സ്ഥാപിക്കാനായി റോഡിന്റെ വശങ്ങളില്‍ ഇടക്കിടെയായി എടുത്ത കുഴികളാണ് മെറ്റലും ടാറും ചേർത്ത് അടച്ച് ഗതാഗതയോഗ്യമാക്കിയത്. കേബിൾ സ്ഥാപിച്ച ശേഷം ടെലികോം കമ്പനി കുഴികൾ താൽക്കാലികമായി മൂടിയിരുന്നെങ്കിലും പൂർണ്ണമായി മൂടാതിരുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്.
വശത്തായുള്ള കുഴി കാരണം ഇവിടേക്ക് മാറ്റുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. വിഷയം ചൂണ്ടിക്കാട്ടി പ്രദേശവാസികളും യാത്രക്കാരും നിരവധി തവണ കരാർ കമ്പനിയെ സമീപിച്ചെങ്കിലും അവഗണിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. റോഡിലെ അപകടാവസ്ഥയെക്കുറിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഒടുവിൽ കുഴികൾ ടാർ ചെയ്ത് അടയ്ക്കാൻ അധികൃതർ തയ്യാറായത്. പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായതോടെ ഇതുവഴിയുള്ള യാത്രക്കാരുടെയും പ്രദേശവാസികളുടെയും നീണ്ട നാളത്തെ ദുരിതത്തിനാണ് പരിഹാരമായിരിക്കുന്നത്.






























