കാഠ്മണ്ഡു : നേപ്പാളിലെ ഹൈഡ്രോപവർ തുരങ്കത്തിലെ തൊഴിലാളികളായ 93 പേരെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് നടത്തിയ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിൽ ആരേയും കണ്ടെത്താനായില്ല. ഡ്രോൺ ഉപയോഗിച്ച് രസുവാഗഡി ഹൈഡ്രോപവർ പ്രൊജക്ടിന്റെ അറ്റങ്ങൾവരെ സൂക്ഷ്മമായി പരിശോധിച്ചിട്ടും ജീവിച്ചിരിക്കുന്നവരേയോ മൃതദേഹങ്ങളോ കണ്ടെത്താനായില്ല. തിരച്ചിലിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭോട്ടെ കോശി നദിയിലുണ്ടായ വൻ പ്രളയത്തെത്തുടർന്ന് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തിയത്. തുരങ്കത്തിനുള്ളിൽ ആരേയും കണ്ടെത്താനായില്ല.
എന്നാൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും സൈന്യം അറിയിച്ചു. നേപ്പാൾ സൈന്യവും എൻജിനീയർമാരും ഡ്രോൺ ഓപ്പറേറ്റർമാരും ചേർന്നാണ് പരിശോധന നടത്തിയത്. പ്രവേശിക്കാൻ സാധിക്കുന്ന ഭാഗങ്ങളിലൊന്നും ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയതോടെ ഈ മേഖലയിലെ ദൗത്യം തത്കാലം അവസാനിപ്പിച്ചു. രസൂവ, നുവാകോട്ട് ജില്ലകളിലെ 11 ഹൈഡ്രോപവർ പ്രൊജക്റ്റുകളിലായി കാണാതായ 933 തൊഴിലാളികൾക്കായുള്ള തിരച്ചിലിന്റെ ഭാഗമായാണ് രസൂവാഗഡിയിലും പരിശോധന നടത്തിയത്.































