കൊച്ചി: ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ഇരകളാക്കി വൻ തട്ടിപ്പ്. പാസ്പോർട്ട്, തൊഴിൽ രേഖകൾ എന്നിവയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പടെ കൈക്കലാക്കിയുള്ള തട്ടിപ്പിനെതിരെയാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. തട്ടിയെടുത്ത വിവരങ്ങൾ വെച്ച് സംഘം വൻതുക വായ്പ്പ ഉൾപ്പടെ എടുക്കുന്നതോടെ നിരപരാധികൾ ജയിലിൽ പോകുന്ന സ്ഥിതിയാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള അടിയന്തര പാസ്പോർട്ട്, രേഖകൾ, വിസ ശരിയാക്കാനുള്ള രേഖകൾ, ജോലി ശരിയാക്കൽ എന്നിവയുടെ പേരിലാണ് സാധാരണ തൊഴിലാളികളെ വരെ പറ്റിക്കുന്ന ക്രൂരമായ തട്ടിപ്പ്. അറിവില്ലാതെ ചെന്നു പെടുന്ന പാവങ്ങളുടെ രേഖകൾ ഏജൻന്റുമാർ കൈക്കലാക്കുന്നു. ബാങ്ക് വിവരങ്ങൾ, മുഖവും വിരലടയാളവും ഉൾപ്പടെ കൈക്കലാക്കിയ ശേഷം ഇവരുടെ പേരിൽ വായ്പ്പകളോ ക്രെഡിറ്റ് കാർഡോ ബാങ്ക് അക്കൗണ്ടോ എടുക്കുന്നു.
ഒന്നുമറിയാത്ത സാധാരണക്കാർ യാത്രാ വിലക്ക് വരുമ്പോഴോ ജയിലിലാകുമ്പോഴോ ആണ് തട്ടിപ്പ് തിരിച്ചറിയുക. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് കോൺസുലേറ്റിന്റെ ഇടപെടൽ. പരിചയമില്ലാത്തവർക്ക് പാസ്പോർട്ടോ, ബാങ്ക് രേഖകളോ വിവരങ്ങളോ നൽകരുത് എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അംഗീകൃത യുഎഇ സർക്കാർ ഏജൻസികളിൽ മാത്രമേ ബയോമെട്രിക് വിവരങ്ങൾ നൽകാവൂ.






























