നേര്യമംഗലം : നേര്യമംഗലത്ത് വനപാലകർക്ക് നേരെ ആക്രമണം. വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിലെ പ്രതിയും കൂട്ടാളികളും ചേർന്നാണ് ആക്രമിച്ചത്. നേര്യമംഗലം വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് തേക്കിൻ കഴകൾ മുറിച്ച് കടത്തിയ കേസിലെ പ്രതി സുരേന്ദ്രനാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നീനു പ്രദീപ്, അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയും കൂട്ടാളികളും സംഘം ചേർന്നാണ് ഉദ്യോഗസ്ഥരെ മർദിച്ചത്. ഇവരെ ഊന്നുകൽ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേന്ദ്രന്റെ വീട് നിർമാണത്തിന് വേണ്ടി വനത്തിൽ നിന്ന് തേക്കിൻ കഴകൾ കടത്തിക്കൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട നടപടിക്ക് എത്തിയതായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ. സംഭവസ്ഥലത്ത് നിന്ന് മുറിച്ച് കടത്തിയ തടിയും അതിനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതിയായ സുരേന്ദ്രൻ മുൻ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു. കൃത്യ വിലോപത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് പുറത്താക്കുകയായിരുന്നു.