ആലപ്പുഴ : സംസ്ഥാന ജലഗതാഗതവകുപ്പിന്റെ യാത്രാസേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുമായി പുതിയ രണ്ടു സൗരോർജ ബോട്ടുകൾ കൂടി വരുന്നു. ബോട്ടുകളുടെ ഡോക്യുമെന്റേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ജൂലൈയിൽ ബോട്ടെത്തിക്കാനാണ് ശ്രമം. നിലവിൽ ബോട്ടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി നടന്നു വരികയാണ്. 30 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ടും 75 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന മറ്റൊരു ബോട്ടുമാണ് സർവീസിനായി തയ്യാറാകുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ബോട്ടുകൾ പ്രവർത്തനക്ഷമമാകുന്നതോടെ വകുപ്പിന് ഇന്ധനച്ചെലവിൽ ഗണ്യമായ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളലും കുറയുന്നതിനാൽ ജലഗതാഗതരംഗത്തെ ഹരിതമാറ്റത്തിന് ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
30 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ബോട്ട് പ്രധാനമായും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നിലവിൽ ഇതിന്റെ ട്രയൽ റൺ നടന്നുവരികയാണ്. വിദഗ്ധസമിതിയുടെ മേൽനോട്ടത്തിലുള്ള പരിശോധനകളും നടക്കുകയാണ്. 75 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന വലിയ ബോട്ട് സാധാരണ യാത്രാസർവീസുകൾക്കായാണ് തയ്യാറാക്കുന്നത്. ബോട്ടിന്റെ സുരക്ഷിതത്വവും വെള്ളത്തിലുള്ള ബാലൻസും ഉറപ്പുവരുത്തുന്നതിനുള്ള സ്റ്റെബിലിറ്റി ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ സ്ഥിരതാ പരിശോധന പൂർത്തിയായശേഷം കായലിൽ പരീക്ഷണ ഓട്ടം നടത്തും. തുടർന്ന് ബോട്ട് സർവീസ് നടത്തുന്നതിനാവശ്യമായ ഔദ്യോഗിക സർട്ടിഫിക്കേഷൻ നടപടികളാണ് ഉള്ളത്. രണ്ട് ബോട്ടുകളും സർവീസിലെത്തുന്നതോടെ ജലഗതാഗതവകുപ്പിന്റെ യാത്രാസേവനങ്ങൾ കൂടുതൽ സുരക്ഷിതവും ചെലവുകുറഞ്ഞതുമാകുമെന്നാണ് വിലയിരുത്തൽ.






























