ഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാതക ഉയർത്തും. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം പൂർണമായും ആലപിക്കും. വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തിലധികം അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുക. 1721 ഫീൽഡ് ബാറ്ററിയിലെ ഗണ്ണർമാരുടെ 21 ഗൺ സല്യൂട്ട് ചടങ്ങിനൊപ്പം നടക്കും. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകളുടെ പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗത്തിന്‍റെ അവസാനം എൻസിസി കേഡറ്റുകളും ‘മൈ ഭാരത്’ വളണ്ടിയർമാരും ‘വന്ദേമാതരം’ ആലപിക്കും.
സർക്കാരിന്റെ നേട്ടങ്ങളും ഭാവിപദ്ധതികളും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കും. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 5000 വിശിഷ്ടാതിഥികൾക്കാണ് ഇത്തവണ ക്ഷണം. ഏകദേശം 27,000 പേർ ആഘോഷങ്ങളിൽ പങ്കെടുക്കും. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.





























