പത്തനംതിട്ട : നഗരസഭയുടെ ഹാജി സി മീരാസാഹിബ് സ്‌മാരക ബസ് സ്റ്റാൻഡ് യാർഡ് നിർമ്മാണം ആദ്യഘട്ടം പൂർത്തീകരിച്ച് നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നാടിന് സമർപ്പിച്ചു. ഉയർന്ന നിലവാരത്തിൽ ശാസ്ത്രീയമായി തയ്യാറാക്കിയിരിക്കുന്ന യാർഡ് നഗരത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ് എന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയ നിർമ്മാണം മൂലം യാത്രക്കാരെ വലച്ച ബസ്റ്റാൻഡ് നിരവധി ട്രോളുകളുടെ പ്രധാന കഥാപാത്രമായിട്ടുണ്ട്. പരിഹരിക്കാൻ പറ്റില്ല എന്ന് സാധാരണ നിലയിൽ കരുതപ്പെട്ടിരുന്ന വലിയ പ്രതിസന്ധിക്കാണ് കൃത്യമായ പരിശോധനയും പഠനവും ശാസ്ത്രീയ നിർമ്മാണവും നടത്തി പരിഹാരം കണ്ടെത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യാർഡിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമ്മാണേദ്ഘാടനവും നടത്തി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, കൗൺസിലർമാർ, മുനിസിപ്പൽ എഞ്ചിനീയർ സുധീർ രാജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നഗരസഭയും കുടുംബശ്രീയും സമാഹരിച്ച തുക ചടങ്ങിൽ ജില്ലാ കളക്ടർക്ക് കൈമാറി.
വിദഗ്ധ നിർദ്ദേശങ്ങൾക്കൊപ്പം പൊതു ജനങ്ങൾ, വ്യാപാരികൾ, ബസ്സുടമകൾ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കി അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ജനകീയ ഇടപെടലിലൂടെയാണ് പദ്ധതി പൂർത്തിയാകുന്നത്. നിലവിലെ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇൻ്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. മാറുന്ന കാലാവസ്ഥ വെല്ലുവിളി ആകാതിരിക്കാൻ വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്.
നിലവിലെ ബസ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. സ്റ്റാൻഡിന്റെ ശേഷിക്കുന്ന ഭാഗം ബിഎം & ബിസി നിലവാരത്തിൽ പൂർത്തിയാക്കുക, കെട്ടിടത്തിന്റെ നവീകരണം, മുകൾനിലയുടെ നിർമ്മാണം, ബസ് സ്റ്റാൻഡിനോട് ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യം, ഹാപ്പിനസ് പാർക്ക്, ഡ്രൈവ് വേ, നടപ്പാത എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷ്യൽ അസ്സിസ്റ്റൻസ് പദ്ധതി പ്രകാരമാണ് യാർഡ് നിർമ്മാണം പൂർത്തിയാക്കുന്നത്. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കി മാതൃകയായ നഗരസഭ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്.































