കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള നടപടികൾ മരാമത്തു വകുപ്പ് തുടങ്ങി. 9.85 കോടി രൂപ ചെലവിൽ ബസ് ടെർമിനലിന്റെ ഒന്നാം ഘട്ട നിർമാണത്തിനു മരാമത്തു വകുപ്പ് ടെൻഡർ ക്ഷണിച്ചു. സ്റ്റീൽ സ്ട്രക്ചറിൽ 465.5 ചതുരശ്രമീറ്റർ തറ വിസ്തീർണവും 1283 ചതുരശ്രമീറ്റർ മേൽക്കൂര വിസ്തീർണവുമുള്ള ടെർമിനലാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഭാവി വികസനത്തിനുള്ള സാധ്യത കൂടി കണക്കിലെടുത്താകും നിർമാണം. ഈ വർഷം ഫെബ്രുവരിയിലാണു കാരിക്കാമുറിയിൽ പുതിയ ബസ് ടെർമിനൽ നിർമാണത്തിനു സംസ്ഥാന സർക്കാർ അനുമതി നൽകിയത്.
ഒന്നാം ഘട്ട നിർമാണത്തിന് 13 കോടി രൂപയുടെ പദ്ധതിക്കാണു സർക്കാർ ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിൽ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികൾക്കു വേണ്ടിയാണു മരാമത്തു വകുപ്പ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. 2 നിലകളിലായിരിക്കും നിർമാണം. കെട്ടിടത്തിനു പുറമേ, മേൽക്കൂരയോടു കൂടിയ ബസ് ബേകൾ, ടെർമിനലിലേക്കു ബസുകൾ വരാനും പോകാനുമുള്ള കവാടങ്ങൾ, ഡ്രെയ്നേജ് തുടങ്ങിയവ നിലവിലെ ടെൻഡറിൽ ഉൾപ്പെടുന്നു. സിസിടിവി, പൊതു അറിയിപ്പ് സംവിധാനങ്ങളും സജ്ജമാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
കാരിക്കാമുറിയിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 3.46 ഏക്കർ സ്ഥലത്താണു പുതിയ സ്റ്റാൻഡ് നിർമിക്കുന്നത്. നേരത്തേ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണത്തിനായി 12 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും ആ പദ്ധതി മുന്നോട്ടു പോയില്ല. തുടർന്നാണു സംസ്ഥാന സർക്കാർ നേരിട്ടു പദ്ധതി ഏറ്റെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും മോശം ബസ് സ്റ്റാൻഡുകളിലൊന്നായിരുന്നു എറണാകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. ടി.ജെ. വിനോദ് എംഎൽഎയുടെ ഫണ്ടും വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചു നിലവിലുള്ള ബസ് സ്റ്റാൻഡ് അടുത്തിടെ മെച്ചപ്പെടുത്തിയിരുന്നു. പ്രദേശം താഴ്ന്നു കിടക്കുന്നതിനാൽ ബസ് നിർത്തിയിടുന്ന സ്ഥലങ്ങളിൽ കനത്ത മഴയിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്.





























