പത്തനംതിട്ട: ന്യൂ ഇൻഡ്യാ ഇൻഷുറൻസ് കമ്പനി കൊല്ലം ബ്രാഞ്ച് മാനേജർ 15.53 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. റാന്നി ഇടശ്ശേരിൽ വീട്ടിൽ എബി സ്റ്റീഫൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂ ഇൻഡ്യാ ഇൻഷുറൻസ് കമ്പനി കൊല്ലം ബ്രാഞ്ച് മാനേജക്കെതിരെ വിധിയുണ്ടായത്. എബിയുടെ റാന്നിയിലുള്ള എബനേസർ ഫർണീച്ചർ മാർട്ട് എന്ന കട 18 ലക്ഷം രൂപയ്ക്ക് ന്യൂ ഇൻഡ്യാ ഇൻഷുറൻസ് കമ്പനി ഇൻഷ്വർ ചെയ്തിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിൽ കടയിൽ വെള്ളം കയറി 13,38,000 രൂപായുടെ നാശനഷ്ടങ്ങൾ ഉണ്ടായി. ഇത് ഇൻഷുറൻസ് കമ്പനിയ്ക്ക് ബോധ്യപ്പെട്ടിട്ടും കടയിൽ വെള്ളം കയറിയിട്ടില്ലായെന്നു പറഞ്ഞ് നഷ്ടപരിഹാര തുക കൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. എബിയുടെ കടയിൽ വെള്ളം കയറിയെന്നതിന്റെ തെളിവിലേക്കായി റാന്നി തഹസിൽദാർ, റാന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അഡ്വക്കേറ്റ് കമ്മീഷണർ എന്നിവരെ കമ്മീഷനിൽ എത്തിച്ച് ആവശ്യമായ തെളിവുകളും മൊഴികളും എബി നൽകി.
ഹർജിഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും അഭിഭാഷകർ മുഖാന്തരം ഇരുകൂട്ടരും ഹാജരായി ആവശ്യമായ രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇരുകൂട്ടരേയും സാക്ഷികളേയും കമ്മീഷൻ വിസ്‌തരിക്കുകയും അവരുടെ മൊഴികളുടേയും അവർ ഹാജരാക്കിയ രേഖകളുടേയും അടിസ്ഥാനത്തിൽ ഹർജികക്ഷിയുടെ അന്യായം ശരി ആണെന്ന് കമ്മീഷന് ബോധ്യപ്പെടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ എബനേസർ ഫർണീച്ചർ മാർട്ടിലുണ്ടായ നഷ്‌ടം 13,38,000 രൂപായും 2,00,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവിനത്തിൽ 15,000 രൂപായും ചേർത്ത് 15,53,000 രൂപ എബിക്ക് ന്യൂ ഇൻഡ്യാ ഇൻഷുറൻസ് കമ്പനി കൊല്ലം ബ്രാഞ്ച് മാനേജർ കൊടുക്കാൻ കമ്മീഷൻ ഉത്തരവിടുകയാണ് ചെയതത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.





























