പത്തനംതിട്ട : ജില്ലയിലെ നവകേരളസദസ്സ് പ്രഭാതയോഗത്തിൽ ശബരിമല വിമാനത്താവളം മുതല്‍ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ട വരെ ചര്‍ച്ചാവിഷയങ്ങളായി. ആറന്മുള, തിരുവല്ല, റാന്നി, കോന്നി, അടൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുന്നൂറിലേറെപ്പേരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയായ കുളനട പഞ്ചായത്തിനെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കണമെന്നായിരുന്നു മലയാളത്തിൻ്റെ പ്രിയങ്കരനായ സാഹിത്യകാരൻ ബെന്യമിന്‍ ഉന്നയിച്ച ആവശ്യം. എം.സി റോഡിലെ പന്തളം വലിയ പാലത്തില്‍ നടപ്പാത ഇല്ലാത്തത് ശബരിമല സീസണിലടക്കം വലിയ ബുദ്ധിമുണ്ടാക്കുന്നുണ്ടെന്നും നടപ്പാത പണിതു പരിഹാരമുണ്ടാക്കണമെന്നും ബെന്യാമിന്‍ ആവശ്യപ്പെട്ടു. ഇവ സർക്കാരിൻ്റെ പരിഗണനയിലുള്ള വിഷയങ്ങളാണ്.
മാലിന്യപ്രശ്‌നമാണ് ക്‌നാനായ സഭ മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ ത്രെവാനിയോസ് യോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ സർക്കാർ നടത്തുന്ന ഗൗരവപൂർണ്ണമായ ഇടപെടലുകൾ യോഗത്തിൽ വിശദമാക്കി. തമിഴ്‌നാട്ടില്‍ നിന്നു തെങ്കാശി വഴി ശബരിമലയിലേക്ക് എത്തുന്നതിന് നിലവിലുള്ള 164 കിലോമീറ്റര്‍ ദൂരം 55 കിലോമീറ്ററായി ചുരുങ്ങുന്ന പുതിയ പാത കുറിയാക്കോസ് മാര്‍ ത്രെവാനിയോസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം സാധ്യമാണോ എന്ന് സർക്കാർ പരിശോധിക്കും. പെരുമ്പട്ടി പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യൂവകുപ്പും വനംവകുപ്പും സംയതുക്തമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്നും വേള്‍ഡ് മിഷനറി ഇവാഞ്ചലിസം ഇന്റര്‍നാഷണല്‍ ചെയര്‍മാനും ഇന്റര്‍ പെന്തക്കോസ്തല്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഒ.എം. രാജുകുട്ടി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പെന്തക്കോസ്ത് സഭക്കാര്‍ക്കു ആരാധനാലയവും സെമിത്തേരികളും സ്ഥാപിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും ഒ.എം. രാജുകുട്ടി ആവശ്യപ്പെട്ടു.
തീര്‍ഥാടന, ആരോഗ്യ ടൂറിസം രംഗത്തു ആവശ്യമായ അടിസ്ഥാനസൗകര്യ വികസനം വേണമെന്നു മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സജി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഗുണനിലവാരമുള്ള കോളജ് വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിനായുള്ള പദ്ധതികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സജി ജോര്‍ജ് ആവശ്യപ്പെട്ടു. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലനിലയില്‍ മുന്നോട്ടുപോവുകയാണെന്നും യോഗത്തിൽ വ്യക്തമാക്കി. ഒരുപാട് പ്രവാസികളുള്ള ജില്ലയാണു പത്തനംതിട്ടയെന്നും ഒറ്റപ്പെട്ടു പോകുന്ന വൃദ്ധരായ രക്ഷിതാക്കളുടെ ശാരീരിക-മാനസിക ക്ഷേമത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നായിരുന്നു ഓര്‍ത്തോഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്റെ നിര്‍ദ്ദേശം. വളരെ ഗൗരവത്തോടെയാണ് സർക്കാർ ഈ വിഷയത്തെ കാണുന്നത്. ഇവര്‍ക്കായി കൂടുതല്‍ കൂട്ടായ്മകള്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പമ്പയിലും സാന്നിധാനത്തും 24 മണിക്കൂറും ഉണ്ടായിരുന്ന അന്നദാനം ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു നിര്‍ത്തിവയ്‌ക്കേണ്ടിവന്നുവെന്നും ഇതു പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമായിരുന്നു അയ്യപ്പ സേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി ടി പി ഹരിദാസന്‍ നായരുടെ നിര്‍ദേശം. ശ്രീനാരായണ സര്‍വകലാശാലയില്‍ നൂതന തൊഴിലധിഷ്ഠിധ കോഴ്‌സുകള്‍ തുടങ്ങണമെന്നായിരുന്നു എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി ഡി. അനില്‍കുമാറിന്റെ ആവശ്യം. തീര്‍ഥാടനകേന്ദ്രമായ മഞ്ഞനിക്കരയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തണമെന്നായിരുന്നു യാക്കോബായ സഭ പ്രതിനിധിയായ റവ. ഫാദര്‍ എബി സ്റ്റീഫന്റെ ആവശ്യം.
പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റ് ഒരുവര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നും അതു പുന: സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റായ മന്ദിരം രവീന്ദ്രന്‍ ആവശ്യപ്പെട്ടു. അക്കാര്യത്തിൽ പെട്ടെന്നു തന്നെ പരിഹാരം ഉണ്ടാകുമെന്ന് വിശദമാക്കി. സിമെന്റ് ഉല്‍പാദന കമ്പനികളിലേക്കുള്ള ലെഗസി വേസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും ഇതിനു മന്ത്രിതലത്തില്‍ തന്നെ ഇടപെടലുണ്ടാകണമെന്നും അതു സംസ്ഥാനത്തെ മാലന്യനീക്കത്തെ ഫലപ്രദമായി സഹായിക്കുമെന്നും മാലിന്യനിര്‍മാര്‍ജന രംഗത്തെ വിദഗ്ധനായ ക്രിസ്റ്റഫര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായ നയം ഏറെ സ്വീകാര്യമാണെന്നും എന്നാല്‍ ജി.എസ്.ടി. സമര്‍പ്പിക്കാന്‍ അഞ്ചോളം ലൈന്‍സുകള്‍ എടുക്കേണ്ടിവരുന്നത് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധിയായ സി.വി. മാത്യൂ പറഞ്ഞു. കോഴിവളര്‍ത്തല്‍ രംഗത്ത് ഗുരുതരമായ പ്രതിസന്ധിയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവതരമായി ഇടപെടണമെന്നും പൗള്‍ട്രി ബിസിനിസ് രംഗത്തെ പ്രതിനീധീകരിക്കുന്ന പി.വി. ജയന്‍ ചൂണ്ടിക്കാട്ടി.
കോളജുകള്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രോജക്ടുകളും കുറവാണെന്നും ഇതു പരിഹരിക്കാനുള്ള നടപടികള്‍ വേണമെന്നും കാതോലിക്കറ്റ് കോളജ് പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് പറഞ്ഞു.
എയ്ഡഡ് മേഖലയില്‍ കോളജുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളും നൂതനസംരംഭങ്ങളും തുടങ്ങുന്നതിന് സര്‍ക്കാര്‍ സഹായം വേണമെന്നും സിന്ധു ജോണ്‍സ് പറഞ്ഞു. പത്തനംതിട്ട ജില്ലയെ എക്കോ ഫ്രണ്ട്‌ലി ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്നായിരുന്നു കാര്‍ട്ടൂണിസ്റ്റായ അഡ്വ. ജിതേഷിന്റെ നിര്‍ദേശം. ഇത്തരത്തിൽ പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ഇടപെടലുകളാണ് പ്രഭാതയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവരിൽ നിന്നുമുണ്ടായത്. ഓരോ വിഷയങ്ങളിലും സർക്കാരിൻ്റെ നിലപാടും സ്വീകരിക്കുന്ന നടപടികളും വിശദമാക്കാൻ യോഗം അവസരമൊരുക്കി. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ദിശാബോധം നൽകാൻ പര്യാപ്തമാകും വിധം ക്രിയാത്മകമായിരുന്നു ഈ സംവാദം.
































