പത്തനംതിട്ട : പ്രളയത്തിൽ തകർന്നു പോയ കേരളത്തെ കാരിരുമ്പിന്റെ കരുത്തോടെ പുനഃസൃഷ്ടിച്ച ആളിന്റെ പേരാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ആറന്മുള നിയോജക മണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2018ലെയും 2019 ലെയും പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും കേരളം മറന്നിട്ടില്ല. മനുഷ്യരെ മാത്രമല്ല മുഴുവൻ ജീവജാലങ്ങളെയും ചേർത്ത് പിടിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. അത് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നതിന്റെ തെളിവാണ് ജനസാഗരമായ ഈ മൈതാനമെന്നും മന്ത്രി പറഞ്ഞു.
രാജ്യം ഇന്നേ വരെ കണ്ടിട്ടില്ലാത്ത, ജനാധിപത്യത്തിന്റെ ഒരു നവ മാതൃകയാണ് നവകേരള സദസ്സ്. ജനാധിപത്യയിൽ ജനങ്ങൾ എന്നാൽ വോട്ടവകാശം രക്ഷപെടുത്താൻ മാത്രം വിധിക്കപെട്ടവരല്ല. അവർക്ക് ഇടപെടാനും നിർദേശങ്ങൾ നൽകാനും അവകാശമുണ്ടെന്നും അത് കേൾക്കാൻ ഒരു ഭരണകൂടം ഉണ്ടെന്നും ജനങ്ങളിലേക്കെത്തുന്ന ഒരു ജനാധിപത്യരീതി കേരളത്തിലുണ്ടെന്നും മനസിലാക്കി കൊടുക്കുന്ന വേദിയാണിത്. ഈ നവകേരള സദസ്സിനെതിരേയാണ് പ്രതിപക്ഷം ബഹിഷ്കരണാഹ്വാനം നടത്തുന്നത്. ആ ആഹ്വാനത്തെ പത്തനംതിട്ടക്കാർ അല്പം പോലും വില നൽകുന്നില്ല എന്നതാണ് നിറഞ്ഞ് കവിഞ്ഞ ഈ പന്തൽ ചൂണ്ടിക്കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.





























