തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സര ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി. ഹോട്ടലിന് പുറത്ത് ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നത് രാത്രി 10 മണിവരെ മാത്രമാകണം. ഇവിടങ്ങളിൽ സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പ് വരുത്തണം. ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗമില്ലെന്ന് ഹോട്ടൽ ഉടമകൾ ഉറപ്പുവരുത്തണമെന്നു മാണ് ഡിജിപിയുടെ നിർദ്ദേശം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി പാർട്ടികൾ നടക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കർശന നിയന്ത്രണം.
ലഹരി പാർട്ടി നടക്കാൻ സാധ്യതയുള്ള ഹോട്ടലുകളുടെ വിവരങ്ങളടക്കം ഉൾപ്പെടെയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. അതേ സമയം സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും. കൊവിഡിനൊപ്പം സംസ്ഥാനത്ത് ഒമിക്രോണും കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് അവലോകന യോഗം ചേരുന്നത്. പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം.