ഇന്ത്യൻ പൗരന്മാർക്ക് ന്യൂസിലൻഡിലേക്കുള്ള വിസ പ്രക്രിയയിൽ ഒരു പ്രധാന മാറ്റം സംഭവിക്കാൻ പോകുന്നു. 2025 ഡിസംബർ 1 മുതൽ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾ നൽകുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസി) മാത്രമേ ഇമിഗ്രേഷൻ ന്യൂസിലാൻഡ് സ്വീകരിക്കൂ. സ്ഥിരത ഉറപ്പാക്കുക, പ്രോസസ്സിംഗുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിക്കുക, രേഖകളുടെ ആധികാരികത ഉറപ്പാക്കുക എന്നിവയാണ് ഇതുവഴി ന്യൂസിലാൻഡ് ലക്ഷ്യമിടുന്നത്. നിലവിൽ ന്യൂസിലാൻഡ് വിസ അപേക്ഷകർക്ക് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്നോ പോലീസ് സൂപ്രണ്ട് ഓഫീസിൽ നിന്നോ അവരുടെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നോ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ അനുവാദമുണ്ടായിരുന്നു. ഈ രേഖകൾ പലപ്പോഴും പല ഫോർമാറ്റുകളിലാണ് അധികൃതർക്ക് മുന്നിലെത്തിയിരുന്നത്.
അതിനാൽ തന്നെ അവ പരിശോധിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. ഇക്കാരണങ്ങളാൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം നേരിട്ടു. ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ പേപ്പർവർക്കുകൾ മൂലമുണ്ടാകുന്ന കാലതാമസം കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യക്കാരായ വിസ അപേക്ഷകരെ സംബന്ധിച്ചിടത്തോളം പേപ്പർവർക്കുകൾ നേരത്തെ തന്നെ ആരംഭിക്കേണ്ടിവരും.






























