കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഒരു ചികിത്സാപ്പിച്ചവ് പരാതി കൂടി. പ്രസവ സമയത്ത് പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായാണ് പരാതി. കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുഞ്ഞിന്റെ കൈക്കാണ് പൊട്ടലുണ്ടായത്. കുഞ്ഞിന്റെ വലത് കൈയ്യിലെ എല്ല് ആണ് പൊട്ടിയത്. പ്രസവശേഷം ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെന്നും രണ്ടാം ദിവസം ഇത് അഴിഞ്ഞ് വീണുവെന്നും പരാതിക്കാര്‍ ആരോപിച്ചു. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അമ്മ അമല ആരോപിച്ചു. ഏറെ നേരം അഭ്യർത്ഥിച്ചെങ്കിലും കുഞ്ഞിനെ ചികിൽസിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. പിന്നാലെ കുടുംബം കുഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ കയ്യില്‍ എല്ല് സ്ഥാനം തെറ്റിഎന്നും രക്ഷിതാക്കൾ ആരോപിച്ചു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പോലീസ് എന്നിവർക്ക് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി ഉയർന്നിരുന്നു. ആശുപത്രിയിലുണ്ടായ ചികിത്സ പിഴവുമൂലം രോഗി മരിച്ചെന്നാണ് പരാതി. വാണിമേൽ സ്വദേശി റീജിത്ത് 46 ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കിഡ്‌നി സ്റ്റോണ്‍ ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. 2025 ഓഗസ്റ്റിൽ തന്നെ ആദ്യ സർജറിയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും നടത്തി. എന്നാൽ ആദ്യ സർജറിയിൽ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലത് ഭാഗത്ത് ചെയ്തെന്നും വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും, തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.






























