ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിലവിൽ 1029 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്.
1029 സ്ഥാനാർഥികൾ ചേർന്ന് ആയിരത്തി അഞ്ഞൂറിലധികം പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനക്ക് മുമ്പ് തന്നെ 411 പേരുടെ പത്രിക തള്ളി. മൂന്നു പേർ ഇതു വരെ പത്രിക പിൻവലിച്ചിട്ടുണ്ട്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം മാത്രം 806 പേരാണ് പത്രിക സമർപ്പിച്ചത്. ആകെയുള്ള 70 സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുണ്ട്.
67 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുമ്പോൾ സഖ്യ കക്ഷികളായ എൽ.ജെ.പി, ജെ.ഡി.യു എന്നിവർക്കായി മൂന്നു സീറ്റുകൾ മാറ്റിവെച്ചു. 66 സീറ്റിൽ കോൺഗ്രസും 4 സീറ്റിൽ ആർ.ജെ.ഡിയുമാണ് സഖ്യമായി മത്സരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുന്നത് കോൺഗ്രസാണ്. 10 പേർക്ക് പാർട്ടി സീറ്റ് നൽകി. ബി.ജെ.പി ആറു വനിതകളെ മത്സരിപ്പിക്കുമ്പോൾ ഭരണകക്ഷിയായ എ.എ.പി മൂന്നു സ്ത്രീകൾക്ക് മാത്രമാണ് സീറ്റ് നൽകിയത്.