ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ പാർട്ടിയെ പൂർണ്ണമായി ഉടച്ചുവാർക്കാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. കർണാടകയിൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയായും ബി.കെ. ഹരിപ്രസാദിനെ പാർട്ടി അധ്യക്ഷനായും നിയമിച്ചുകൊണ്ട് വിജയകരമായ അധികാരക്കൈമാറ്റം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കമാൻഡ് അടുത്ത നീക്കങ്ങളിലേക്ക് കടക്കുന്നത്. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാരെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച പ്രാഥമിക കൂടിക്കാഴ്ച നടത്തി മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്തതായാണ് വിവരം. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലുള്ള ഖാർഗെയുടെ കാലാവധിയിലെ അവസാനത്തെ പ്രധാന പുനഃസംഘടനയായിരിക്കും വരാനിരിക്കുന്നത്.
അടുത്തവർഷം ആദ്യം തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പുർ എന്നിവിടങ്ങളിലാണ് അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത വർഷം അവസാനത്തോടെയും തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ്-ബിജെപി കക്ഷികൾ തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് അധികാരത്തിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ നേതൃത്വത്തിലും പുനഃസംഘടനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് വർഷമായി സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള കെ.സി. വേണുഗോപാലിനെ ചുറ്റിപ്പറ്റിയാണ് ഈ ചർച്ചകൾ. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത തീരുമാനം ദേശീയ തലത്തിൽ വേണുഗോപാലിന് പിന്തുണ ഉയർത്തിയിട്ടുണ്ട്. ഖാർഗെയുടെ കാലാവധി തീരുന്ന മുറയ്ക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ എത്തിയേക്കുമെന്ന സൂചനകൾ ചില നേതാക്കൾ നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ടര വർഷമായി നേരിട്ടുള്ള, സംഘടനാപരമായ ഒരു ചുമതലയുമില്ലാത്ത പ്രിയങ്കാ ഗാന്ധിയും സുപ്രധാന പദവിയിലെത്തിയേക്കും. വരാനിരിക്കുന്ന പുനഃസംഘടനയിൽ അവർക്ക് എന്തെങ്കിലും വലിയ പങ്ക് നൽകുമോ എന്നത് വ്യക്തമല്ല. ഈ പുനഃസംഘടന മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള അവസാനത്തെ പ്രധാന നീക്കമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷാവസാനത്തോടെ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.






























