റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും ജലസമൃദ്ധമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെയെത്തിയിരുന്ന സഞ്ചാരികൾക്ക് വരണ്ട പാറക്കൂട്ടങ്ങൾ മാത്രമാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ മൺസൂൺ ശക്തമായതോടെ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി കൈവരിച്ചിരിക്കുകയാണ്. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി നിർമ്മിച്ച തടയണ നിറഞ്ഞു കവിഞ്ഞ് താഴേക്ക് പതിക്കുന്ന വിസ്മയമായ കാഴ്ച വെള്ളച്ചാട്ടത്തിന്റെ മറ്റൊരു ദൃശ്യമായി സഞ്ചാരികൾക്ക് മനോഹരമായ വിരുന്നാണ് സമ്മാനിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി ആളുകളാണ് ഇപ്പോൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കാഴ്ചയിൽ അതിമനോഹരമാണെങ്കിലും കാലവർഷ സമയങ്ങളിൽ പെരുന്തേനരുവി അങ്ങേയറ്റം അപകടകാരിയാണ്. ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക് അധികൃതർ പല നിർദ്ദേശങ്ങളും നൽകുന്നുണ്ട്. മഴ പെയ്തു തുടങ്ങിയതോടെ ഇവിടുത്തെ പാറക്കെട്ടുകളിൽ പായലും വഴുവഴുപ്പും വർദ്ധിച്ചിട്ടുണ്ട്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. പരിചയമില്ലാത്ത ഭാഗങ്ങളിൽ വെള്ളത്തിൽ ഇറങ്ങാനോ സെൽഫിയെടുക്കാനോ ശ്രമിക്കരുത്. തടയണ കവിഞ്ഞൊഴുകുന്നതിനാൽ പുഴയിൽ ശക്തമായ അടിയൊഴുക്കിന് സാധ്യതയുണ്ട്. മനോഹരമായ ഈ ദൃശ്യം സുരക്ഷിതമായ അകലത്തിൽ നിന്ന് മാത്രം ആസ്വദിക്കുക. അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാൻ സഞ്ചാരികൾ സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന സഞ്ചാരികൾ സൗകര്യ കുറവുകൾ മൂലം മനസുമടുത്താണ് മടങ്ങുന്നത്. ടൂറിസം വളർത്താൻ അധികൃതർ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നില്ലെന്നാണ് പരാതി.






























