മലപ്പുറം: ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി ലക്ഷങ്ങൾ പൊടിച്ച് കട്ടൗട്ടുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്ന ഫുട്ബോൾ പ്രേമികൾക്കെതിരെ രൂക്ഷവിമർശനവുമായി എസ് വൈ എസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. യൂറോപ്യൻ രാജ്യങ്ങളിൽ പോലുമില്ലാത്ത എന്ത് ഫ്ലെക്സ് ഭ്രാന്താണ് നമുക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത്തരം പ്രവണതകൾ കൂടുതൽ കണ്ടുവരുന്നത്. സ്വന്തം മഹല്ലിലെ പള്ളിക്കോ മദ്രസയ്ക്കോ വേണ്ടി പത്തുരൂപ പോലും സംഭാവന നൽകാത്തവരാണ് ഫ്ലെക്സ് അടിക്കാൻ വൻതുകകൾ ധൂർത്തടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നുണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നും കളി കാണുന്നതിലും കളിക്കുന്നതിലും തെറ്റില്ല എന്നാല്‍ അനാവശ്യ ആരാധന കുറയ്ക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
‘തഹജ്ജൂദ് നിസ്‌കരിക്കാന്‍ എഴുന്നേൽക്കാത്ത ആള്‍ക്കാര് പോലും മൂന്നുമണിക്ക് കളിവെച്ചാല്‍ എഴുന്നേല്‍ക്കും. എന്നാല്‍ ഒരു ആരാധനയ്ക്ക് എഴുന്നേല്‍ക്കാന്‍ പ്രയാസമാണ്. മാധ്യമങ്ങള്‍ ഇത് കുട്ടികളുടെ മനസിലേക്ക് അടിച്ചുകയറ്റി. നിങ്ങളുടെ കയ്യില്‍ പൈസയുണ്ടെങ്കില്‍ ഈ ജാതി കാര്യങ്ങള്‍ക്കല്ല ചെലവാക്കേണ്ടത്. പത്തുരൂപ അല്ലാഹു തന്നിട്ടുണ്ടെങ്കില്‍ പാവപ്പെട്ടവന് കൊടുക്കണം. പണം ദൂര്‍ത്തടിക്കുന്നവര്‍ പിശാചിന്റെ സഹോദരന്മാരാണ് എന്നാണ് ഖുര്‍ആനില്‍ പറയുന്നത്. ഒരു സുഹൃത്തിനറിയാം ചില ഫ്‌ളക്‌സ് വെച്ച കുട്ടികളെ. ഫ്‌ളക്‌സ് വെച്ച കുട്ടികളുടെ വീട്ടിലെല്ലാം പട്ടിണിയാണ്. മൂന്നാല് പെണ്ണുങ്ങളെ കെട്ടിക്കാനുണ്ട്. ആധാരം പണയത്തിലാണ്. കൂലിപ്പണിയെടുത്ത പണത്തിനാണ് അവന്‍ ഫ്‌ളക്‌സ് വയ്ക്കുന്നത്’ എന്നാണ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.




























