മലപ്പുറം: മലപ്പുറത്തെ ലോകകപ്പ് ഫ്‌ളക്സ് പോരിനെതിരെ എസ്‌വൈഎസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. യൂറോപ്പുകാർക്കില്ലാത്ത ഫ്‌ളക്സ് ഭ്രാന്ത് നമുക്കെന്തിനെന്ന് അദ്ദേഹം വിമർശിച്ചു. മുസ്ലീം ജനവിഭാഗങ്ങൾ കൂടുതൽ ഉള്ളിടത്താണ് ഈ ആരാധന കൂടുതൽ. പള്ളിയിലേക്കോ മദ്രസയിലേക്കോ പത്തുരൂപ തരാത്തവർ വരെ ഫ്‌ളക്സ് വെക്കാൻ പണം ചെലവാക്കുന്നു. കളി കാണുന്നതിലോ കളിക്കുന്നതിലോ തെറ്റില്ല. ഇന്ത്യയാണ് ലോകകപ്പിൽ കളിക്കുന്നതെങ്കിൽ ഈ ആവേശം മനസ്സിലാക്കാമായിരുന്നു. എന്നാൽ വിദേശ രാജ്യങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ ധൂർത്തടിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
പുലർച്ചെ തഹജ്ജൂദ് നിസ്കാരത്തിന് (പ്രത്യേക രാത്രി നിസ്കാരം) എഴുന്നേൽക്കാൻ മടിക്കുന്നവർ പോലും പുലർച്ചെ മൂന്ന് മണിക്ക് കളി വെച്ചാൽ കൃത്യമായി എഴുന്നേൽക്കും. ഒരു ആരാധനയ്ക്കായി ഉണരാൻ ഇവർക്ക് വലിയ പ്രയാസമാണ്. പണം അനാവശ്യമായി ധൂർത്തടിക്കുന്നവർ പിശാചിന്റെ സഹോദരന്മാരാണെന്നാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കട്ടൗട്ടുകളും ഫ്ലെക്സുകളും വെച്ച് വിദേശ ടീമുകളെ ആരാധിക്കുന്ന പ്രവണത യുവാക്കൾ അവസാനിപ്പിക്കണമെന്നും അനാവശ്യ ധൂർത്തുകളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




























