കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി. നിരവധി കേസുകളിലെ പ്രതി എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ യോഗ്യതയെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം സംഘടനയുടെ ഭാരവാഹിയായിരുന്ന മഹേഷന്‍ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി. നരഹത്യ കേസുകളിലും മൈക്രോഫിനാന്‍സ് കേസിലും വെള്ളാപ്പള്ളി പ്രതിയാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കേസ് കൊടുത്തതിന്റെ പേരില്‍ ആക്രമണം നടത്തിയെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി പറഞ്ഞു.
ക്രിമിനല്‍ കേസ് പ്രതിക്ക് ചരിത്രത്തില്‍ ഇതുവരെ പത്മഭൂഷൺ കൊടുത്തിട്ടില്ലെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. അവാര്‍ഡ് കിട്ടിയത് പണം കൊടുത്തിട്ടാണോ എന്ന് സംശയിക്കേണ്ടി വരുമെന്നും സമിതി പറയുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം വേണമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി അംഗം പി.എസ് രാജീവ് ആവശ്യപ്പെട്ടു. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിജിലന്‍സ് ഡയറക്ടര്‍ അംഗീകാരം നല്‍കി. ഇതോടെ കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി അന്വേഷണ സംഘത്തിന് വേഗത്തില്‍ മുന്നോട്ട് പോകാനാകും.





























