മാഡ്രിഡ്: മൊറോക്കോയിൽ നിന്ന് സ്പാനിഷ് പ്രദേശമായ സ്യൂട്ടയിലേക്ക് (Ceuta) വൻ കുടിയേറ്റ പ്രവാഹം. ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് കടൽമാർഗ്ഗം അതിർത്തി കടന്നെത്തിയത്. സാഹചര്യം കൈവിട്ടുപോയതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ വിന്യസിക്കണമെന്നും പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടു. നീന്തിയെത്താനുള്ള ശ്രമത്തിനിടെ 19 പേർ മുങ്ങിമരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്രയധികം ആളുകൾ ഒരേസമയം അതിർത്തി കടക്കുന്നത് പ്രദേശത്ത് വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അതിർത്തിയിലെ ഇപ്പോഴത്തെ സാഹചര്യം ‘പരിപൂർണ്ണ അരാജകത്വമാണെന്ന്’ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ കുടിയേറ്റ പ്രവാഹം സ്യൂട്ടയിൽ കടുത്ത മാനുഷികവും സാമൂഹികവുമായ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. കുടിയേറ്റ സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞതായും ആയിരക്കണക്കിന് ആളുകൾ തെരുവിൽ കഴിയുന്നതായും റിപ്പോർട്ടുകളുണ്ട്. കടൽ കടന്നെത്തിയവർ സംഘമായി തെരുവുകളിൽ തമ്പടിച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പെയിൻ ജയിക്കട്ടെ എന്ന മുദ്രാവാക്യങ്ങളോടെയാണ് കുടിയേറ്റക്കാർ നീങ്ങുന്നത്.
നഗരത്തിലും തെരുവുകളിലും കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ കടകമ്പോളങ്ങൾ തുറക്കാത്ത സ്ഥിതിയുണ്ട്. ഭക്ഷണമോ താമസസ്ഥലമോ ഇല്ലാത്ത ആളുകൾ കൊള്ളയടിക്കുമോ എന്നതാണ് സ്യൂട്ടയിലെ വ്യാപാരികളുടേയും ജനങ്ങളുടേയും ആശങ്ക. പതിനായിരക്കണക്കിന് വരുന്ന ആളുകൾക്ക് അടിസ്ഥാനസംവിധാനങ്ങൾ ഒരുക്കാനാവാത്ത പ്രതിസന്ധിയിലാണ് പ്രാദേശിക ഭരണകൂടവും.





























