കോയമ്പത്തൂർ: റോഡിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്ക് ശല്യമായി മാറിയ ബൈക്കുകൾക്കെതിരെ കർശന നടപടിയുമായി കോയമ്പത്തൂർ സിറ്റി ട്രാഫിക് പോലീസ്. രണ്ട് ദിവസമായി നടത്തിയ വ്യാപക പരിശോധനയിൽ പിടികൂടിയ 332 ഇരുചക്രവാഹനങ്ങളുടെ സൈലൻസറുകളാണ് പോലീസ് അഴിച്ചെടുത്തത്. ഇവ പിന്നീട് പൊലീസ് റിക്രൂട്ടിങ് സ്കൂൾ മൈതാനത്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. ഇരുചക്ര വാഹനം ഓടിക്കുന്നവരിൽ ചെറുപ്പക്കാരാണു കമ്പനി നൽകിയ സൈലൻസർ മാറ്റിപ്പിടിപ്പിച്ചു റോഡിൽ ഭീതി വിതരിച്ചിരുന്നത്. ഒട്ടേറെ കലാലയങ്ങളും ഐടി കമ്പനികളും ധാരാളമായുള്ള നഗരത്തിൽ ബൈക്ക് റേസിന് ഇറങ്ങുന്ന 332 യുവാക്കളാണു രണ്ടു ദിവസത്തെ ട്രാഫിക് പൊലീസിന്റെ വേട്ടയിൽ കുടുങ്ങിയത്. ഒരു സിഗ്നലിൽ നിന്നു പാഞ്ഞെത്തി തൊട്ടടുത്ത സിഗ്നലിൽ നിൽക്കുന്നതിനിടെയാണു പോലീസ് ഇവരെ പിടികൂടിയത്.
വാഹനം പിടിച്ചെടുത്ത് സൈലൻസർ അഴിച്ചു വാങ്ങുകയും കേസെടുത്ത ശേഷം പിഴ ചുമത്തുകയുമാണു നിലവിൽ ചെയ്യുന്നതെന്നു ട്രാഫിക് ഡിസി പറഞ്ഞു. കുറ്റം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കും പ്രത്യേകിച്ചു മുതിർന്നവർക്കും അമിത ശബ്ദശല്യം കാരണമുള്ള പരാതി പരിഹരിക്കാനാണു പോലീസിന്റെ ശ്രമമെന്നു പൊലീസ് കമ്മിഷണർ ഡോ.എൻ.കണ്ണൻ പറഞ്ഞു. കോയമ്പത്തൂർ പോലീസ് റിക്രൂട്ടിങ് സ്കൂൾ മൈതാനത്തു പിടിച്ചെടുത്ത സൈലൻസറുകൾ പ്രദർശിപ്പിച്ച ശേഷം നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.






























