കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ തനിക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നതായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വെളിപ്പെടുത്തൽ. പ്രതിഷേധക്കാർ തന്റെ പുറത്തടിച്ചതായും ഡ്രൈവറെ ചവിട്ടിവീഴ്ത്തി കഴുത്തിൽ ചവിട്ടിപ്പിടിച്ചതായും അദ്ദേഹം പറഞ്ഞു. ജൂലൈ 3-ന് നടന്ന ദുക്റാന ആചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു മാസങ്ങൾക്ക് മുൻപ് എറണാകുളം ബിഷപ്പ് ഹൗസിൽ വെച്ചുണ്ടായ ഈ അനിഷ്ട സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. മർദ്ദിച്ച വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ബിഷപ്പ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന വിഭാഗത്തിൽപ്പെട്ടയാളാണ് ഇതിന് പിന്നിലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
‘എന്റെ പുറത്ത് ആഞ്ഞടിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ കൈവിരല്‍ പാടുകള്‍ എന്റെ പുറത്ത് ഒരു മാസത്തോളമായി മായാതെ കിടപ്പുണ്ട്. ഇതേ വ്യക്തി തന്നെ എന്റെ ഡ്രൈവറെ എറണാകുളം അരമനയില്‍ വെച്ച് ചവിട്ടി വീഴ്ത്തുകയും കഴുത്തില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു. ചിലര്‍ ഇതിനകത്ത് അനവാശ്യമായി നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. അത്തരക്കാരെക്കുറിച്ച് നിങ്ങളും ജാഗ്രത പാലിക്കണം’, പാംപ്ലാനി പറഞ്ഞു.






























