ഇംഫാൽ : മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അസം റൈഫിൾസ് വാറന്റ് ഓഫീസർ ബൽവർ സിങ്, ഹവിൽദാർ സിഎം സിങ് എന്നിവർക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്. ഇന്നലെ ഉച്ചയോടുകൂടി ദേശീയ പാത 202-ൽ വെച്ചാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. പതുങ്ങിയിരുന്ന ഭീകരവാദികൾ ഈ വാഹനവ്യൂഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി അപലപിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടന്നുവെന്ന വിവരം ലഭിച്ച ഉടൻ തന്നെ സൈന്യം സംഭവസ്ഥലത്തെത്തി സുരക്ഷ ഒരുക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി മണിപ്പൂരിൽ നാഗ വിഭാഗത്തിൽ നിന്നുള്ള ആറ് പേരെ കൂക്കി വിഭാഗത്തിലുള്ളവർ തട്ടിക്കൊണ്ട് പോവുകയും കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ വലിയ ഒരു രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവിടെ തുടരുകയാണ്. വലിയ രീതിയിലുള്ള അക്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണോ ഈ ആക്രമണം എന്നും സംശയിക്കുന്നുണ്ട്. മണിപ്പൂരിലെ പ്രധാന ദേശീയ പാതകളിൽ പലയിടത്തായി അവരവർക്ക് സ്വാധീനമുള്ള മേഖലകളിൽ കൂക്കി ഗ്രൂപ്പുകളും നാഗ ഗ്രൂപ്പുകളും ബാരിക്കേഡുകൾ സ്ഥാപിച്ച് വലിയ രീതിയിൽ ഗതാഗതവും ചരക്കുനീക്കവും തടസ്സപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി. ഇതിനിടെയാണ് അസം റൈഫിൾസ് ആ പരിസരത്തെല്ലാം പരിശോധന നടത്തിയത്. ഈ പരിശോധനയുടെ ഭാഗമായി പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്.






























