ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). വിവിധ ചടങ്ങുകൾക്കായി രണ്ടുവർഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചതടക്കമുള്ള കാര്യങ്ങളാണ് എസ്ഐടി വിശദമായി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രസ്റ്റിന്റെ കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക ഇടപാടുകളെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024-ലെ രാംലല്ല പ്രാണപ്രതിഷ്ഠ ചടങ്ങിനും 2025-ലെ മഹാകുംഭമേളയോട് അനുബന്ധിച്ചും കോടിക്കണക്കിന് രൂപയാണ് ട്രസ്റ്റ് ചെലവഴിച്ചതെന്നാണ് കണ്ടെത്തൽ. പ്രാണപ്രതിഷ്ഠ ചടങ്ങിന് മാത്രം ഏകദേശം 113 കോടിയോളം രൂപ ചെലവായെന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 8000-ഓളം അതിഥികൾ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് വരുന്നവർക്കായി ടെന്റ് സൗകര്യം തയ്യാറാക്കുന്നതിനായി മാത്രം 35.97 കോടി രൂപ ചെലവായെന്നാണ് രേഖകളിലുള്ളത്.
അക്ഷത് പൂജ ക്യാമ്പയിനായി 30.85 കോടി, പരസ്യത്തിനും പ്രചാരണത്തിനുമായി 21.77 കോടി, അലങ്കാരത്തിനും വെളിച്ചസംവിധാനങ്ങൾക്കും 14.62 കോടി, ഭക്ഷണം ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 5.11 കോടി, പൂജാ ചടങ്ങുകൾക്ക് 1.06 കോടി, സംഗീതസംവിധാനങ്ങൾക്ക് 93 ലക്ഷം, ശബ്ദസംവിധാനത്തിന് 68 ലക്ഷം, വൈദ്യുതിക്കായി 43 ലക്ഷം എന്നിങ്ങനെയാണ് മറ്റുചെലവുകൾ. ഇതുൾപ്പെടെ രണ്ടുവർഷത്തിനിടെ ക്ഷേത്രത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് ചെലവായ തുക സംബന്ധിച്ച് എസ്ഐടി വിശദമായ പരിശോധന നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളുമെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.






























