മാണ്ഡി: കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകളിലും പൊതുപണം ദുരുപയോഗം ചെയ്യുന്നതിലുമെതിരെ ബി.ജെ.പി. എം.പി. കങ്കണ റണാവത് കടുത്ത അമർഷം പ്രകടിപ്പിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ നടന്ന ജില്ലാ വികസന അവലോകന യോഗത്തിനിടയിലാണ് ഉദ്യോഗസ്ഥരെ വിമർശിച്ച് എം.പി. രംഗത്തെത്തിയത്. സർക്കാർ പണം ഗുണഭോക്താക്കൾക്കുതന്നെ ലഭിക്കണമെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും കങ്കണ യോഗത്തിൽ ആവശ്യപ്പെട്ടു.
പൊതുപണത്തിന്റെ മുപ്പത് മുതൽ നാൽപ്പത് ശതമാനംവരെ തെറ്റായ കൈകളിലേക്കാണ് പോകുന്നതെന്ന് അവർ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് ശക്തമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കൂടുതൽ ഉത്തരവാദിത്വം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. പൊതുപണം തെറ്റായ കൈകളിൽ എത്തിച്ചേരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.































