മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ വച്ചാണ് ദാരുണസംഭവം. കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണത്. മകൻ വീണപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട പിതാവും ഇതു കണ്ടുനിന്ന അമ്മയും പിന്നാലെ വീഴുകയായിരുന്നു. രാവിലെ പത്തു മണിയോടെയാണ് സംഭവം നടന്നത്. ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൂന്നു മണിക്കൂറോളം യുവാവിന്റെ മാതാപിതാക്കളും പ്രദേശവാസികളും പോലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറാൻ തയാറായിരുന്നില്ല.
താഴെ നിന്ന് പല തവണ പറഞ്ഞെങ്കിലും മകൻ കേൾക്കാതെ വന്നതോടെ പിതാവും കുന്നിന്മുകളിലേക്കു കയറി. പിതാവ് വരുന്നത് കണ്ട് മകൻ വീണ്ടും പിന്നോട്ട് പോയിക്കൊണ്ടിരുന്നു. എന്നാൽ പിതാവ് മകനെ പിടിക്കാൻ ശ്രമിച്ചതോടെ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം പരിഭ്രാന്തയായ അമ്മയും താഴേക്ക് വീണു. യുവാവ് എന്തിനാണ് ആത്മഹത്യാഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. മാതാപിതാക്കളും മറ്റുള്ളവരും യുവാവിനെ അനുനയിപ്പിക്കാൻ ആവർത്തിച്ച് ശ്രമിച്ചിരുന്നതായി ദൃക്സാക്ഷി സഞ്ജയ് ജാദവ് പറഞ്ഞു. ‘‘അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കളും മറ്റുള്ളവരും ശ്രമിച്ചു. എന്നാൽ കേൾക്കാൻ തയാറായിരുന്നില്ല. യുവാവിന്റെ അമ്മ അവനോട് ചാടരുതെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു’’– സഞ്ജയ് ജാദവ് പറഞ്ഞു.






























