പഴയന്നൂർ : ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് വർഷമായിട്ടും മാറാത്ത വയറുവേദനയ്ക്ക് കാരണം ഡോക്ടർമാരുടെ അനാസ്ഥയെന്ന് പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനിടെ ശരീരത്തിൽ ഘടിപ്പിച്ച ട്യൂബ് (സ്റ്റെന്റ്) മാറ്റാൻ മറന്നതാണ് രോഗിയെ രണ്ട് വർഷത്തോളം നരകിപ്പിച്ചത്. എളനാട് മരുതംപാടത്ത് മഞ്ഞളൂർക്കളം വീട്ടിൽ എ.സലീമിനാണ് (54) ഈ ദുരനുഭവം ഉണ്ടായത്. നിലവിൽ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ നിർദേശിച്ചിരിക്കുകയാണ്. 2024 ഓഗസ്റ്റ് പത്തിനാണ് സലീമിന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജിവിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്. നാലുദിവസത്തിനുശേഷം വീട്ടിലേക്കയയ്ക്കുകയും ചെയ്തു. 10 ദിവസം കഴിഞ്ഞ് തുന്നൽനീക്കി. ഒരു മാസം കഴിഞ്ഞ് ജോലിക്കു പോകാമെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. മറ്റൊരു ചികിത്സയോ വീണ്ടും ആശുപത്രിയിൽ വരണമെന്നോ ഡോക്ടർ നിർദ്ദേശിച്ചില്ലെന്ന് സലിം പറയുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം ഇടയ്ക്കിടെ വയറിൽ അസ്വസ്ഥതയും വേദനയും മൂത്രത്തിൽ രക്തത്തിന്റെ നിറവും കണ്ടുതുടങ്ങി. വേദന മാറാത്തതിനാൽ എളനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ കാണിക്കുകയും വേദന സംഹാരി ഉൾപ്പെടെയുള്ള മറ്റു മരുന്നുകൾ കഴിക്കുകയും ചെയ്തു. രണ്ടു വർഷത്തോളമായി പ്രയാസപ്പെടുകയായിരുന്നു.ഫലമില്ലാതെ കഴഞ്ഞ ഏപ്രിൽ 29-ന് മെഡിക്കൽകോളേജിലെത്തി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടപ്പോൾ സ്കാനിങ്ങിന് നിർദേശിച്ചു. സ്കാനിങ്ഫലം കാണിച്ച ഉടനെ എക്സ്‌റേ എടുക്കാൻ നിർദ്ദേശിച്ചു. തുടർന്നാണ് വയറിൽ ട്യൂബ് കണ്ടത്. ഇതു നീക്കാൻ അടിയന്തരശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ, 2024-ൽ ശസ്ത്രക്രിയ കഴിഞ്ഞ് തുന്നൽ അഴിച്ച സലിം 20 മാസത്തിനുശേഷം മാത്രമാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിയതെന്ന് ഡോക്‌ടർ പറഞ്ഞു.





























