ഖാർത്തും : ദക്ഷിണ സുഡാനിൽ സ്വർണ്ണഖനന മേഖലയിലുണ്ടായ തർക്കത്തെത്തുടർന്ന് അജ്ഞാതരായ തോക്കുധാരികൾ 70ൽ അധികം പേരെ കൊലപ്പെടുത്തി. ജെബൽ ഇറാഖിലുള്ള സ്വർണ്ണഖനന കേന്ദ്രത്തിലാണ് സംഭവം. തുറസ്സായ സ്ഥലത്ത് ഡസൻ കണക്കിന് മൃതദേഹങ്ങൾ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് നിരവധിപേർ അടുത്തുള്ള കുറ്റിക്കാടുകളിലേക്ക് ഓടിരക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ സർക്കാർ സേനയായ എസ്‌എസ്‌പിഡിഎഫ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.
“ജെബൽ ഇറാഖ് പൂർണ്ണമായും എസ്‍എസ്‍പിഡി.എഫിന്റെ നിയന്ത്രണത്തിലുള്ള മേഖലയാണ്. അതിനാൽ, ഈ കൂട്ടക്കൊലയുടെ പൂർണ ഉത്തരവാദിത്തം ആ പ്രദേശം നിയന്ത്രിക്കുന്ന സേനയ്ക്കാണ്,” പ്രതിപക്ഷം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സൈനിക വക്താവ് തയ്യാറായില്ല. ജെബൽ ഇറാഖിലെ സ്വർണ്ണഖനന കേന്ദ്രം നേരത്തെയും അനധികൃത ഖനനക്കാരും ഖനന കമ്പനികളും തമ്മിലുള്ള കടുത്ത സംഘർഷങ്ങൾക്ക് വേദിയായിട്ടുണ്ട്.






























