കോഴിക്കോട് : മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്നും പാർട്ടി തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും മുതിർന്ന നേതാവ് എം കെ മുനീർ വ്യക്തമാക്കി. യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പരിഗണന നൽകിയ പട്ടികയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണ താൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പാർട്ടി നേരത്തെ അറിയിച്ചിരുന്നുവെന്നും തന്റെ നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കളാണെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുനീർ പറഞ്ഞു.
ആരോഗ്യം ഇല്ല, വിശ്രമിക്കണം എന്ന് സൈബർ ഇടത്ത് പ്രചാരണം ഉണ്ടായി, അത് ശരി അല്ല. സൈബർ ഇടത്ത് അങ്ങനെ തന്നെ തോൽപ്പിക്കാൻ ആകില്ലെന്നും മുനീർ വ്യക്തമാക്കി. കോഴിക്കോട് സൗത്തിൽ മത്സരിക്കും എന്നത് പ്രചാരണമായിരുന്നുവെന്നും ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളിയിൽ ഇക്കുറി എം കെ മുനീറിന് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് മുസ്ലിം ലീഗിനായി കളത്തിലിറങ്ങുന്നത്. പി കെ ഫിറോസ് അടക്കം 25 സ്ഥാനാർഥികളെയാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്. വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് കുഞ്ഞാലിക്കുട്ടി മാറിയതാണ് ഏറ്റവും ശ്രദ്ധേയം.





























