റാന്നി : കീക്കൊഴൂര്‍ പുതമണ്‍ ഭാഗത്ത് പുലിയെ കണ്ടെന്ന വാര്‍ത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പുലി ഒടുവില്‍ വള്ളിപാക്കാനായി മാറിയതോടെയാണ് നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് പരിഹാരമായത്. ഇന്ന് രാവിലെ പുതമണ്ണില്‍ പമ്പാനദിയില്‍ കുളിക്കാനെത്തിയയാള്‍ മുളങ്കാടിനുള്ളില്‍ പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതോടാണ് സംഭവങ്ങളുടെ തുടക്കം. പുലിയെന്നലറി വിളിച്ച് ഇയാള്‍ ഓടിയതോടെ നാട്ടുകാരും ഭീതിയിലായി.
തുടർന്ന് റാന്നി വനം വകുപ്പ് ഓഫീസിൽ വിവരം അറിയിക്കുകയും സംഭവ സ്ഥലത്തു എത്തിയ വനപാലകര്‍ പുലിയെ നേരിട്ട് കണ്ട ആളിനെ വിളിച്ചു വരുത്തി വള്ളിപാക്കാന്‍റെ ചിത്രം കാട്ടി അന്വേഷിച്ചതോടെയാണ് പുലി ഭീതി ഒഴിഞ്ഞത്. വള്ളി പാക്കാന്റെ ഫോട്ടോ കണ്ടതോടെ ഈ മൃഗത്തെയാണ് താൻ കണ്ടതെന്ന് അദ്ദേഹവും സ്ഥിരീകരിച്ചതായി വനപാലകര്‍ അറിയിച്ചു. പുലിയുടേതെന്ന സദൃശ്യം തോന്നുന്ന രീതിയിലുള്ള പുള്ളികള്‍ ശരീരമാസകാലം ഈ മൃഗത്തിനും ഉണ്ട്. ഇതാണ് പുലിയെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായത്. നദിയില്‍ രണ്ടു ദിവസമായി ഉണ്ടാവുന്ന വെള്ളപ്പൊക്കത്തില്‍ വനാന്തര ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയതാവും ഇതെന്നാണ് നിഗമനം.