ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയൊരു പ്രചാരണം ശ്രദ്ധ നേടുന്നു. ഇ20 പെട്രോളിന് പകരം 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമായിരിക്കുകയാണ്. എക്‌സിലെ ഈ അക്കൗണ്ടിന്റെ ബയോയിൽ, “ഓരോ പൗരന്റെയും ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാഹന ടാങ്കിലേക്ക് എന്ത് ഇന്ധനം എത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണം” എന്ന ആശയമാണ് പങ്കുവച്ചിരിക്കുന്നത്. ഇ20 പെട്രോളിന് പകരം എഥനോൾ കലരാത്ത പെട്രോൾ ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
അതേസമയം, രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് മടങ്ങാനുള്ള തീരുമാനം നിലവിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്താൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.






























