കൊച്ചി : നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്കു ഈയാഴ്‌ച നിര്‍ണ്ണായകം. എന്‍.ഐ.എ കേസിലും കോഫെപോസ കേസിലും പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുടെ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമവാദം കേള്‍ക്കുകയാണ്. എന്‍.ഐ.എ കേസില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ അപ്പീല്‍ നാളെ പരിഗണിക്കും.
സ്വപ്‌നയുള്‍പ്പെടെ അഞ്ചുപ്രതികള്‍ക്ക് ഇനി ജാമ്യം ലഭിക്കാനുണ്ട്. സെഷന്‍സ് കോടതി ജാമ്യഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണു സ്വപ്‌ന ഹൈക്കോടതിയില്‍ എത്തിയത്. മറ്റുള്ള പ്രതികള്‍ക്കു ജാമ്യം ലഭിച്ചത് ചോദ്യംചെയ്‌ത് എന്‍.ഐ.എ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കസ്‌റ്റംസ് കോഫെപോസ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്‌ത ഒന്നാംപ്രതി പി.എസ് സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എന്നിവര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് റിട്ടുഹര്‍ജി മറ്റന്നാള്‍ ഡിവിഷന്‍ ബെഞ്ചു പരിഗണിക്കും. സ്വപ്‌നയുടെ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കല്‍ കാലാവധി അടുത്തമാസവും സരിത്തിന്റേതു നവംബറിലുമാണു അവസാനിക്കുന്നത്. കസ്‌റ്റംസ് കേസില്‍ സ്വപ്‌നയ്‌ക്കു നേരത്തെ ജാമ്യം കിട്ടിയിരുന്നു.
കസ്‌റ്റംസിന്റെ കോഫെപോസ നടപടിയിലെ സാങ്കേതിക പിഴവുകള്‍ ചോദ്യംചെയ്‌താണു സ്വപ്‌നയുടെ ഹര്‍ജി. മതിയായ തെളിവുകള്‍ ഇല്ലാതെ കരുതല്‍ തടങ്കല്‍ നടപടി പാടുള്ളതല്ല. പുറത്തിറങ്ങിയാല്‍ പ്രതികള്‍ കള്ളക്കടത്തു പോലുള്ള കുറ്റകൃത്യം നടത്തുമെന്നു ഉത്തമ ബോധ്യമുണ്ടെങ്കിലേ കരുതല്‍ തടങ്കല്‍ പാടുള്ളൂ.
തന്റെ കാര്യത്തില്‍ ഇതു പരിഗണിച്ചില്ലെന്നാണു സ്വപ്‌നയുടെ വാദം. കോഫെപോസ കേസില്‍ ഹൈക്കോടതി നേരിട്ടാണു വാദം കേള്‍ക്കുക. എന്‍.ഐ.എ കേസില്‍ വാദം ഓണ്‍ലൈനായും. ജസ്‌റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്‌്മാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. അഞ്ചാംപ്രതി കെ.ടി റമീസിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ആറാംപ്രതി മുഹമ്മദ് ഷാഫി, ഏഴാംപ്രതി എം.എം ജലാല്‍ എന്നിവരുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും.