കാസർഗോഡ് : ജില്ലയിലെ ചിറ്റാരിക്കൽ കടുമേനിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ നിർണ്ണായക പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കടുമേനി സ്വദേശിയായ ജോർജിന്റെ വീട്ടിൽ നിന്നാണ് അഞ്ചു വർഷത്തോളം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ എൻഐഎ സംഘം പിടികൂടിയത്. നേരത്തെ തിരൂരങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത സ്ഫോടക വസ്തു കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ഈ കേസിൽ മൂന്നാം പ്രതിയായി അറസ്റ്റിലായ സജി എന്നയാളുടെ സഹോദരനാണ് ജോർജ്. സജി നേരത്തെ തന്നെ ഈ പ്രദേശത്ത് നിന്ന് മാറി മറ്റൊരു പേരിൽ താമസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് കാട്ടുപന്നികളെ തുരത്താൻ വേണ്ടിയാണെന്നാണ് ജോർജ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ ഈ വിശദീകരണം എൻഐഎ വിശ്വാസത്തിലെടുത്തിട്ടില്ല. അഞ്ചു വർഷത്തോളം പഴക്കമുള്ള ഈ ജലാറ്റിൻ സ്റ്റിക്കുകൾ എന്തിനാണ് വീട്ടിൽ സൂക്ഷിച്ചതെന്നും ഇതിന്റെ ഉറവിടം എവിടെയാണെന്നും എൻഐഎ സംഘം വിശദമായി അന്വേഷിച്ചു വരികയാണ്. നിലവിൽ പ്രദേശത്ത് എൻഐഎയുടെ പരിശോധനകളും തുടർനടപടികളും പുരോഗമിക്കുകയാണ്.






























