കണ്ണൂര്‍: വയനാട് ഫണ്ട് വിഷയത്തിൽ വീണ്ടും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എം വി നികേഷ് കുമാര്‍. നികേഷ് കുമാര്‍ ആരാണ് തന്നോട് ചോദ്യം ചോദിക്കാൻ എന്ന വി ഡി സതീശന്‍റെ വാക്കുകൾക്ക് മറുപടിയുമായാണ് നികേഷ് കുമാറിന്‍റെ പുതിയ വീഡിയോ. ഫണ്ട് സമാഹരണത്തിനായി ഉപയോഗിച്ച ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ സ്റ്റേറ്റ്‌മെന്‍റുകൾ പുറത്തുവിടണമെന്ന് നികേഷ് വീണ്ടും ആവശ്യപ്പെട്ടു. വൻ തുക കൊടുത്തവര്‍ അവരുടെ പണം അക്കൗണ്ടിലുണ്ടോ എന്ന് പരിശോധിച്ചാൽ എന്താണ് കുഴപ്പം. നാട്ടുകാര്‍ നൽകിയ പണം അക്കൗണ്ടിലുണ്ടോ എന്ന് അവര്‍ അറിഞ്ഞാൽ എന്താണ് കുഴപ്പമെന്നും നികേഷ് ചോദിച്ചു. മുസ്ലിം ലീഗ് ഉപയോഗിച്ച അതേ ആപ്പ് തന്നെയാണ് കോൺഗ്രസും ഉപയോഗിച്ചത്. ലീഗിന്‍റെ ആപ്പിന്‍റെ ഈച്ചകോപ്പിയായ ഒരു ആപ്പ് നിർമ്മിക്കാൻ മാത്രം 9.30 ലക്ഷം രൂപയാണ് ചെലവാക്കിയത്. കെപിസിസി പ്രസിഡന്‍റ് സിഗരറ്റ് പാക്കറ്റിന് പിന്നിൽ എഴുതി കൊണ്ട് വന്ന കണക്കാണ് ഇതെന്നും നികേഷ് പരിഹസിച്ചു.
ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് മാര്‍ച്ച് 31ന് 52,79,000 രൂപ പാലക്കാട്ടെ അക്കൗണ്ടിലേക്ക് മാറ്റി. 2024ൽ ഹാരിസ് എന്നയാൾക്ക് 16 ലക്ഷം രൂപ കൊടുത്തു. അതും കെപിസിസി പ്രസിഡന്‍റിന്‍റെ കണക്കിൽ ഇല്ലെന്നും നികേഷ് ആരോപിച്ചു. വയനാട് പിരിവിൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം വി നികേഷ് കുമാർ ഉയർത്തിയത്. അടുത്തിടെ കണക്കുകൾ പുറത്ത് വിട്ടപ്പോൾ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിനെക്കുറിച്ച് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും, ഫെഡറൽ ബാങ്കിന്‍റെ വെള്ളയമ്പലം ബ്രാഞ്ചിലുള്ള മറ്റൊരു അക്കൗണ്ടിനെ (അക്കൗണ്ട് നമ്പർ: 13740200004964) കുറിച്ച് എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്ന് നികേഷ് ചോദിക്കുന്നു.





























