പത്തനംതിട്ട : മുൻ കണ്ണൂർ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. നവീൻ ബാബു 5 സെന്റിമീറ്റർ വണ്ണമുള്ള കയറിൽ തൂങ്ങി മരിച്ചു എന്നാണ് പോലീസ് പറയുന്നത്. കഴുത്തിൽ എവിടെയും രക്തം ഇല്ല. അടിവസത്രത്തിൽ രക്തം ഉണ്ടെന്ന് ഇൻക്വസ്റ്റിൽ പറയുന്നു. മല മൂത്ര വിസർജനം ഉണ്ടായിട്ടില്ല. ശ്വാസം മുട്ടി മരിച്ച ആളുടെ ഹൃദയഭിത്തി സാധാരണ നിലയിൽ എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ 55 കിലോ ഭാരമുള്ള നവീൻ ബാബുവിന് അഞ്ചു സെൻറീമീറ്റർ വണ്ണമുള്ള കയറിൽ എങ്ങനെ തൂങ്ങിമരിക്കാൻ കഴിയും? അങ്ങനെയെങ്കിൽ താരതമ്യേന വണ്ണം കുറവുള്ള കയർ ആയതുകൊണ്ട് തന്നെ കഴുത്തിൽ മുറിവുണ്ടാകേണ്ടത് അല്ലേയെന്നും പി വി അൻവർ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും അൻവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പി ശശിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നുവെന്നും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് പി ശശി നിർബന്ധിക്കുന്നു എന്ന് അദ്ദേഹം ചില സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നതായും പി വി അൻവർ ആരോപിച്ചു. പോലീസും സർക്കാരും സത്യസന്ധമാണെങ്കിൽ ആദ്യം തന്നെ ഇൻക്വസ്റ്റ് സി ഡി സമർപ്പിക്കേണ്ടതാണ്. കുടുംബം ആവശ്യപ്പെട്ടത് പ്രകാരം ഒരു അന്വേഷണ ഏജൻസി കേസ് അന്വേഷിക്കണം. നിയമപരമായി കേസിൽ കക്ഷി ചേരുമെന്നും പി വി അൻവർ വ്യക്തമാക്കി.





























