നിലമ്പൂര്‍ : നാട്ടുവൈദ്യന് ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കാനുള്ള തടിക്കഷ്ണം വാങ്ങിയത് മരവ്യാപാരിയില്‍നിന്ന്. നിലമ്പൂര്‍ മുക്കട്ടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലുള്ള പുളിമരത്തില്നിന്നുള്ള കഷ്ണമാണ് വാങ്ങിയത്. മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ നിര്‍ദേശപ്രകാരം 1500 രൂപക്ക് കച്ചവടം ഉറപ്പിച്ചത് കസ്റ്റഡിയിലുള്ള നൗഷാദാണ്. നൗഷാദും ഒളിവില്‍ പോയ കൂട്ടുപ്രതി ഫാസിലുമാണ് തടിക്കഷ്ണം വാങ്ങി കാറില്‍ കൊണ്ടുപോയത്. മരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കച്ചവടക്കാരന് മറിച്ചു വില്‍ക്കുകയായിരുന്നു. നൗഷാദിന്റെ മൊഴിപ്രകാരം കച്ചവടക്കാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവരം ശേഖരിച്ച ശേഷം നിലമ്പൂര്‍ സി.ഐ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെത്തി മഹസര്‍ തയാറാക്കി.
മൃതദേഹഭാഗങ്ങള്‍ ഷൈബിന് അഷ്റഫിന്റെ വീട്ടിലെ ശുചിമുറിയില്‍നിന്ന് കഷ്ണങ്ങളാക്കിയ ശേഷം തടിക്കഷ്ണം എവിടെ ഉപേക്ഷിച്ചെന്ന് തനിക്കറിയില്ലെന്നാണ് നൗഷാദിന്റെ മൊഴി. ഇത് ഷൈബിന് നശിപ്പിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള നൗഷാദിനെ നിലമ്പൂര്‍ സ്റ്റേഷനില്‍ ചോദ്യംചെയ്തുവരുകയാണ്. വ്യാഴാഴ്ചയാണ് അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി കഴിയും.





























