കാളികാവ് : പാടെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ നിലമ്പൂർ-ഷൊർണൂർ പാത. കോവിഡ് കാലത്ത് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകളും നിലമ്പൂർ-കോട്ടയം എക്സ്പ്രസും ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. നിലവിൽ ഏക സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ഷൊർണൂരിലേക്ക് മാറ്റാനുള്ള നീക്കംകൂടി നടക്കുന്നുണ്ട്. 200 കിലോമീറ്ററിൽക്കൂടുതൽ ദൂരം സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് ആക്കി ഉയർത്തിയിട്ടുണ്ട്.
നിലമ്പൂർ-ഷൊർണൂർ പാതയിൽ സ്ഥാനക്കയറ്റം കിട്ടിയ കോട്ടയം എക്സ്പ്രസും ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23 ന് ഈ പാതയിൽ ഓട്ടംനിർത്തിയ തീവണ്ടികളിൽ രാജ്യറാണി മാത്രമാണ് സർവീസ് പുനരാരംഭിച്ചത്.
റെയിൽവേയുടെ അവഗണന ബുധനാഴ്ച കാളികാവിലെത്തുന്ന രാഹുൽഗാന്ധി എം.പി യുടെ ശ്രദ്ധയിൽപ്പെടുത്താനിരിക്കുകയാണ് യാത്രക്കാർ. ദിവസവും രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെ ഈ പാതയിൽ ഏഴ് ജോഡി തീവണ്ടികൾ ഓടിയിരുന്നു. ലോക്ഡൗണിന് മുൻപ് പ്രതിദിനം 5,000 യാത്രക്കാർ പാതയെ ആശ്രയിച്ചിരുന്നു. പകുതിയിലേറെപ്പേരും നിലമ്പൂരിൽനിന്ന് യാത്ര ആരംഭിക്കുന്നവരാണ്. ഇപ്പോൾ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ എന്ന പേരിൽ രാത്രിയിൽ രാജ്യറാണി മാത്രമാണ് ഓടുന്നത്.
പകൽ സർവീസുകൾ ഇല്ല. ചില റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകളായി ഓടിത്തുടങ്ങിയെങ്കിലും നിലമ്പൂരിനെ പരിഗണിച്ചിട്ടില്ല. ഷൊർണൂർ-നിലമ്പൂർ പാതയിൽ 1927-ൽ ആണ് തീവണ്ടി സർവീസ് തുടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ പാളം പൊളിച്ചുകൊണ്ടുപോയതിനെത്തുടർന്ന് ദീർഘകാലം സർവീസ് മുടങ്ങി. യുദ്ധം കഴിഞ്ഞ് പാളം പുനഃസ്ഥാപിച്ച് സർവീസുകൾ തുടങ്ങി.