മുംബൈ : മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതിന് പിന്നാലെ നിത അംബാനി ഗുജറാത്തിലേക്കുള്ള യാത്ര റദ്ദാക്കിയെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ.യ്ക്ക് നൽകിയ മൊഴിയിൽ അംബാനിയുടെ സുരക്ഷാവിഭാഗം മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നിൽ സ്ഫോടക വസ്തുക്കൾവെച്ച സംഭവത്തിൽ കഴിഞ്ഞദിവസം എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനായ സച്ചിൻ വാസെ അടക്കം പത്ത് പേരാണ് കേസിലെ പ്രതികൾ. ഈ കുറ്റപത്രത്തിലാണ് അംബാനിയുടെ സുരക്ഷാ മേധാവിയുടെ മൊഴികളും ഉൾപ്പെടുത്തിയിരിക്കുന്നത്.
വസതിക്ക് മുന്നിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് പിന്നാലെ ഈ വിവരം താൻ മുകേഷ് അംബാനിയെ അറിയിച്ചെന്നാണ് സുരക്ഷാ മേധാവിയുടെ മൊഴി. ഇതോടെ അന്നേദിവസം നിത അംബാനി ഗുജറാത്തിലെ ജാംനഗറിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി.
തന്റെയും സോണൽ ഡി.സി.പി.യുടെയും നിർദേശത്തെ തുടർന്നാണ് നിത അംബാനി യാത്ര റദ്ദാക്കിയതെന്നും സുരക്ഷാ മേധാവിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച കർഷക സമരവുമായി ബന്ധപ്പെട്ട് അംബാനിക്ക് നിരവധി തവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അംബാനി കുടുംബം ഏതെങ്കിലുമൊരു വ്യക്തിയെ സംശയിച്ചിരുന്നില്ലെന്നും സുരക്ഷാ മേധാവി നൽകിയ മൊഴിയിലുണ്ട്.
ഫെബ്രുവരി 25-നാണ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നിൽ കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇതോടൊപ്പം ഭീഷണിക്കത്തും ഉണ്ടായിരുന്നു. പിന്നാലെ കാറുടമയായ മൻസൂഖ് ഹിരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ എൻ.ഐ.എ. അന്വേഷണം ഏറ്റെടുത്തു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനായ സച്ചിൻ വാസെയാണ് സ്ഫോടക വസ്തുക്കൾവെച്ചതിന്റെയും മൻസൂഖ് ഹിരനെ കൊന്നതിന്റെയും സൂത്രധാരനെന്ന് എൻ.ഐ.എ. കണ്ടെത്തി.
ഒരുകാലത്ത് മുംബൈ പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനായിരുന്ന വാസെ, തന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കേസിൽ സച്ചിൻ വാസെ ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് എൻ.ഐ.എ. കഴിഞ്ഞദിവസം കുറ്റപത്രം നൽകിയത്.