പത്തനംതിട്ട : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ തുടരുന്നു. രാവിലെ പത്തനംതിട്ട നഗരത്തിലെ വിവിധ ഇടങ്ങളിലായി ഹര്‍ത്താല്‍ അനുകൂലികള്‍ സംഘം ചേര്‍ന്നിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതോടെ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായി സ്തംഭിച്ചു. അടൂരിലും റാന്നിയിലും വാഹനങ്ങള്‍ തടഞ്ഞു. കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റിന് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി, അടൂരില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു.
പത്തനംതിട്ട ഡിപ്പോയില്‍ നിന്നും രാവിലെ എട്ടര വരെയുള്ള സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നതിന് ശേഷമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ നഗരത്തില്‍ പ്രകടനവും നടത്തി. എന്നാല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തി. ജില്ലാ ആസ്ഥാനത്ത് വന്ന ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍റില്‍ പ്രവേശിക്കാതെയാണ് പോയത്. ദീര്‍ഘദൂര യാത്രികര്‍ കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റിന് പുറത്ത് റോഡില്‍ നിന്നുമാണ് ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ പോലീസും സുരക്ഷ ശക്തമാക്കി. നഗരത്തിലെ കട കമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. എന്നാല്‍ ചില ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോ റിക്ഷകളും സജീവമായിരുന്നു.
പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, ചന്ത എന്നിവയുടെ പ്രവര്‍ത്തനവും നടന്നു. കേരളത്തിലെ 65 ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടന്നത്. എസ്.യു.സി.ഐ, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പിന്തുണ നല്കി. എന്നാല്‍ കെ.പി.എം.എസ് പുന്നല ശ്രീകുമാര്‍ വിഭാഗം മാത്രം ഹര്‍ത്താലില്‍ നിന്നും വിട്ടുനിന്നു.





























