ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ തീർത്തും രഹസ്യമായ നീക്കത്തിലൂടെയാണ് നിതീഷ് കുമാറിന്റെ പടിയിറക്കം വലിയ ബഹളങ്ങളില്ലാതെ നടപ്പാക്കിയത്. ഒരുമാസം നീണ്ട ചർച്ചകളാണ് ഇതിനായി നേതാക്കൾ നിതീഷ് കുമാറുമായി നടത്തിയത്. മുഖ്യമന്ത്രി പദത്തിന് പകരം നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും, ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും കിട്ടും. എപ്പോൾ എങ്ങോട്ട് ചാടുമെന്ന് അടുപ്പക്കാർക്കുപോലും ഉറപ്പില്ലാത്ത നിതീഷ് കുമാർ മൂന്നാം മോദി സർക്കാറിന് എന്നും വെല്ലുവിളിയായിരുന്നു. എന്നാൽ ബഹളങ്ങളില്ലാതെ നിതീഷ് കുമാറിന്റെ പടിയിറക്കം സാധ്യമാക്കാൻ ബിജെപിക്ക് കഴിഞ്ഞു.
കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി എൻഡിഎ വൻ വിജയമാണ് നേടിയത്. ജെഡിയു 85ഉം, ബിജെപി 89ഉം സീറ്റാണ് നേടിയത്. ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടിയ നിതീഷ് കുമാർ ഒരു വർഷം പൂർത്തിയാകുമ്പോൾ പടിയിറങ്ങുമെന്ന ധാരണയുണ്ടായിരുന്നുവെന്ന് ചില ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കാനാകില്ലെന്ന് ബിജെപി നിലപാടെടുത്തു.





























