തിരുവനന്തപുരം: യുവ നടൻ നിവിൻ പോളിക്കെതിരെ വന്ന ബലാത്സംഗ കേസിൽ ഡിജിപിക്ക് വിശദമായ പരാതി നൽകി. ഇപ്പോൾ തനിക്കെതിരായുണ്ടായ പരാതി വ്യാജമാണെന്നും, കേസിൽ ഗൂഢാലോചനയുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടുവരണമെന്നുമാണ് ആവശ്യം.ഇതിനിടെ നിവിന് പിന്തുണയുമായി നടി പാർവതി ആർ കൃഷ്ണയും രംഗത്തെത്തിയിരുന്നു. തന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകളടക്കം നിരത്തിയാണ് പാർവതി ആർ കൃഷ്ണയുടെ ഈ വെളിപ്പെടുത്തൽ. ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന തന്റെ ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിയിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ പാർവതിയും വേഷമിട്ടിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും, ഈ പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും നേരത്തെ വ്യക്തമാക്കിയിരുന്നു.
നടനെതിരായ കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചിരിക്കുകയാണ് നടൻ നിവിൻ പോളി. തനിക്കെതിരെ കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി തന്റെ പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ ഈ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.





























