തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. 21 നാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാൻ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്‍റെ അവിശ്വാസം. നിയമസഭയുടെ ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന്‍റെ തലേന്ന് രണ്ട് മണിക്കൂറാണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യാൻ കാര്യോപദേശ സമിതിയിൽ തീരുമാനം ആയത്.
എം ഉമ്മറാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. സ്പീക്കര്‍ക്കെതിരായ ആക്ഷേപങ്ങളെല്ലാം സഭയിൽ ഉന്നയിക്കാനുള്ള അവസരമായി പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുമെന്ന് ഉറപ്പാണ്. ഡെപ്യൂട്ടി സ്പീക്കറായിരിക്കും ഈ സമയത്ത് സഭാ നടപടികൾ നിയന്ത്രിക്കുക. നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. 22ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാണ് പുതിയ ഷെഡ്യൂൾ. 28 വരെ സഭാ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലം മുൻനിര്‍ത്തിയാണ് തീരുമാനം