ആലപ്പുഴ : വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പതിമൂന്നര പവൻ കവർന്ന കേസിൽ പ്രതികളെ വെറുതെ വിട്ടു. അരശർക്കടവ് വീട്ടിൽ ത്രേസ്യാമ്മ (62)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കനാശ്ശേരി വീട്ടിൽ അഗസ്റ്റിൻ (60), ഇയാളുടെ മകൻ സെബാസ്റ്റ്യൻ (40) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
2011 ജൂൺ 14 ന് ഉച്ചയ്ക്കായിരുന്നു സംഭവം. തനിച്ചു താമസിച്ചിരുന്ന ത്രേസ്യാമ്മയെ കഴുത്തിനു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പതിമൂന്നര പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷകളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാരാരിക്കുളം പോലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിനുശേഷം ഒന്നാം പ്രതി ഒളിവിൽ പോയി. വേളാങ്കണ്ണിയിൽനിന്നു പിടികൂടിയ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തതും സംഭവം നടന്ന സ്ഥലത്തെ അലമാരയിൽനിന്ന് ഒന്നാം പ്രതിയുടെ വിരലടയാളം ലഭിച്ചതും പ്രധാന തെളിവുകളായി പ്രോസിക്യൂഷൻ ഉയർത്തി കാട്ടിയിരുന്നു.
ഒന്നാം പ്രതി അഗസ്റ്റിനെതിരേ കൊലപാതകം, മോഷണം, ഭവനദേദനം തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളും രണ്ടാം പ്രതി സെബാസ്റ്റ്യനെതിരേ തെളിവു നശിപ്പിക്കലും കുറ്റകൃത്യം മറയ്ക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളുമാണ് ആരോപിച്ചത്. എന്നാൽ കൊലപാതകത്തിനുള്ള പ്രേരണ തെളിവില്ലെന്നും സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ പ്രിയദർശൻ തമ്പി വാദിച്ചു. സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്നു കണ്ടെത്തിയാണു പ്രതികളെ കോടതി വെറുതെ വിട്ടത്.