കൊച്ചി: വിഐപി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയോഗിക്കുമ്പോഴുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത പക്ഷം വിഐപി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കേണ്ടി വരുമെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ). നിലവിലെ സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായാണ് ആരോഗ്യവകുപ്പ്, പോലീസ്, ടൂറിസം വകുപ്പുകള്‍ പെരുമാറുന്നതെന്നും കെജിഎംഒഎ എറണാകുളം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നിലവിലെ സര്‍ക്കാര്‍ ഉത്തരവിനു വിധേയമായിട്ടു വേണം ഡ്യൂട്ടി നിശ്ചയിക്കാന്‍ എന്നാവശ്യപ്പെട്ട് സംഘടന പലവട്ടം ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിഐപി ഡ്യൂട്ടിക്ക് വിധേയരാകുന്നത്.
മിക്കപ്പോഴും വിഐപികള്‍ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു പോലും ജില്ലയില്‍ വരുമ്പോള്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ആംബുലന്‍സ് അടക്കം ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. ഇതുമൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ വരുകയും ചെയ്യുന്നു. വിഐപി ഡ്യൂട്ടിക്ക് വിധേയരാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭക്ഷണമോ താമസിക്കാനിടമോ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമോ പോലും ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ വിഐപി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുന്നതടക്കം പ്രത്യക്ഷ സമര പരിപാടികളെ കുറിച്ച് സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നു ജില്ലാ കമ്മിറ്റി അറിയിച്ചു.