കൊല്ലം : സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ ജീവനാംശം നൽകണമെന്ന് ചവറ കുടുംബകോടതി ഉത്തരവിട്ടു. തൊടിയൂർ സ്വദേശിക്കാണ് പ്രതിമാസം 2,500 രൂപ വീതം ജീവനാംശമായി നൽകാൻ കുടുംബകോടതി ജഡ്ജി കെ. എസ്. ബെവീന നാഥ് വിധിച്ചത്. സാമ്പത്തികമായി സ്വയം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് മുൻ ഭർത്താവ് ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ ഇരുവിഭാഗത്തിന്റെയും വാദങ്ങളും ഹാജരാക്കിയ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
രണ്ടുപേരും 2020 മുതല്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹമോചനം കോടതി അനുവദിക്കുകയും ചെയ്തു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ഭാര്യ തന്നെ ഉപേക്ഷിച്ച് ദാമ്പത്യബന്ധത്തിലെ കടമകള്‍ നിര്‍വഹിക്കാതെ കഴിഞ്ഞുവരികയാണെന്നും, അവരില്‍നിന്ന് ജീവനാംശം കിട്ടാന്‍ അര്‍ഹതയുണ്ടെന്നും ബോധിപ്പിച്ചാണ് ബിരുദവും ബിഎഡുമുള്ള ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.
ഇയാള്‍ക്ക് സ്വന്തമായി വരുമാനമോ വരുമാനമാര്‍ഗമോ ഇല്ല. സ്വന്തമായി വസ്തുവകകളുമില്ല. ഇരുവരുടെയും മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ഇളയമകള്‍ പരാതിക്കാരനൊപ്പമാണ്. മുന്‍ ഭര്‍ത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ഭാര്യക്ക് കഴിയാതിരുന്നതിനെ തുടര്‍ന്നാണ്, പ്രതിമാസം സംരക്ഷണച്ചെലവിനത്തില്‍ 2,500 രൂപ നല്‍കാന്‍ കോടതി ഉത്തരവായത്. ഭര്‍ത്താവിനുവേണ്ടി അഭിഭാഷകരായ അനൂബ് കെ ബഷീര്‍, സുരേഷ് കണിച്ചേരില്‍, സൈമാ നിസാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
വിവാഹബന്ധം വേർപിരിഞ്ഞാലും സാമ്പത്തികമായി ആശ്രിതനായ ജീവിതപങ്കാളിക്ക് നിയമപരമായി ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയോട് മുൻ ഭർത്താവിന് എല്ലാ മാസവും 2,500 രൂപ ജീവനാംശമായി നൽകാൻ കോടതി നിർദേശിച്ചത്.






























