ടെഹ്റാൻ : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. തുടർച്ചയായ ഒമ്പതാം ദിവസവും ഇറാനിൽ ആക്രമണം നടത്തിയെന്ന് യു.എസ്. സൈന്യം അറിയിച്ചു. വ്യോമപ്രതിരോധ മേഖലകൾ, മിസൈൽ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, കമാൻഡ് സെന്ററുകൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് സൈന്യത്തെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. യു.എസിനെതിരെ ഇറാനും ആക്രമണം കടുപ്പിച്ചിട്ടുണ്ട്. വടക്കൻ ഇറാഖിൽ യു.എസ്. സൈന്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റൊരു യു.എസ്. സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ കൊല്ലപ്പെടുന്ന യു.എസ്. സൈനികരുടെ എണ്ണം 17 ആയി.
വെള്ളിയാഴ്ചയാണ് ജോർദാനിലെ സേനാതാവളം ആക്രമിക്കപ്പെട്ടതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) സ്ഥിരീകരിച്ചത്. രണ്ട് യു.എസ്. സൈനികർ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. മറ്റൊരു സൈനികനെ കാണാതായെന്നും യു.എസ്. അറിയിച്ചിരുന്നു. ആക്രമണത്തിനു മറുപടിയായി ശനിയാഴ്ച രാത്രി ഇറാന്റെ സേനാകേന്ദ്രങ്ങളിൽ കനത്ത തിരിച്ചടി നൽകിയെന്ന് സെന്റ്‌കോം അറിയിച്ചു. യു.എസ്. സൈനികരെ വധിച്ച ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിന്റെ (ഐ.ആർ.ജി.സി.) കേന്ദ്രങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും പറഞ്ഞു. തെക്കുപടിഞ്ഞാറൻ മേഖലയിലെ നിർമാണത്തിലിരിക്കുന്ന ദർഖോവിൻ ആണവോർജനിലയം യു.എസ്. ആക്രമിച്ചതായി ഇറാൻ അറിയിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ആരോപിച്ചു.
പിന്നാലെ കുവൈത്തിലെ രണ്ട് യു.എസ്. സേനാതാവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. ക്യാമ്പ് ഉദൈറിയിലെ ആയുധപ്പുരയും അലി അൽ സലീം എയർബേസിലെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനവും റഡാർ സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യു.എസ്. നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബഹ്‌റൈനിലേക്കും ഇറാനിയൻ മിസൈലുകളെത്തി. ജോർദാനെയും ലക്ഷ്യമിട്ടു. ഇറാഖുമായി അതിർത്തി പങ്കിടുന്ന ഖുസെസ്താൻ മേഖലയിലെത്തിയ യു.എസിന്റെ എം.ക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഐ.ആർ.ജി.സി. അറിയിച്ചു. ഹോർമുസ് തീരത്തെ സിറിക് തുറമുഖത്ത് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്കുകപ്പലുകൾ തടഞ്ഞതായി ഐ.ആർ.ജി.സി. അറിയിച്ചു. ഈ പാത സുരക്ഷിതമല്ലെന്ന് തങ്ങൾ നേരത്തെതന്നെ അറിയിച്ചിരുന്നതായും ഐ.ആർ.ജി.സി. വ്യക്തമാക്കി.
































