കോന്നി : ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായുള്ള ഒരു സ്ഥാപനവും കിൻഫ്രയിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കാൻ ശ്രമിക്കുന്ന ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിനെ സംബന്ധിച്ച് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കോന്നി നിയോജക മണ്ഡലത്തിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് 2019 ൽ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചിരുന്നു. വ്യവസായ സംരംഭങ്ങൾക്കും ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കുമായി സ്ഥാപിച്ച കിൻഫ്ര പാർക്കിൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് പാർക്കിലെ മറ്റു വ്യവസായ സംരംഭങ്ങൾക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കും പാർക്കിന് സമീപത്ത് താമസിക്കുന്ന പൊതുജനങ്ങൾക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചിക്കും. ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് ഏനാദിമംഗലം കിൻഫ്ര പാർക്കിൽ സ്‌ഥാപിക്കുന്നതിൽ നിന്ന് കിൻഫ്ര ബോർഡ് പിന്മാറണമെന്നുംഎം. എൽ. എ സഭയിൽ ആവശ്യപ്പെട്ടു.
നിലവിൽ ബയോ മെഡിക്കൽ മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ചിട്ടുള്ള എസ്.ഇ.ഐ.എ.എയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പ്ലാന്റിനായി നിയമപരമായ മറ്റ് അനുമതികളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാങ്ങേണ്ടതുണ്ട്. ഏനാദിമംഗലം കിൻഫ്ര പാർക്കിൽ വിദേശരാജ്യങ്ങളിൽ വിപണനം ചെയ്യുന്നതിനായി ഭക്ഷ്യ ഉല്പന്നങ്ങൾ കയറ്റിയിറക്കുന്ന നിരവധി ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങളുടെയും വ്യവസായ സംരംഭകരുടെയും ജനപ്രതിനിധികളുടെയും ആശങ്കകൾ പരിഹരിച്ചുകൊണ്ടു മാത്രമേ എനാദിമംഗലം ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.