കൊച്ചി: മൂവാറ്റുപുഴ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിന്റെ (24) മൃതദേഹം ഏറ്റുവാങ്ങാൻ സാധിക്കാതെ കുടുംബം. അരുണാചൽ പ്രദേശിൽ നിന്ന് കേരളത്തിലെത്താൻ കൈയിൽ പണമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.അശോക് ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കുമെന്ന് നേരത്തെ എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ ആദ്യം ബന്ധുക്കൾ കേരളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങേണ്ടതുണ്ട്. ഏപ്രിൽ നാലിനാണ് യുവാവിന് മർദനമേറ്റത്.വാളകം ജംഗ്ഷനിലെ രുചിക്കൂട്ട് എന്ന ഹോട്ടലിലെ ചൈനീസ് കുക്കായിരുന്നു അശോക് ദാസ്. ഇവിടെ ജോലി ചെയ്യവെ തിരുവാണിയൂർ സ്വദേശിനിയുമായി സൗഹൃദത്തിലായി. ഒരുമാസം മുമ്പ് വാളകം വിട്ട ഇയാൾ സംഭവദിവസം തിരിച്ചെത്തി.
മദ്യലഹരിയിൽ വൈകിട്ട് 5.30ന് യുവതിയെ തെരഞ്ഞ് വാടക വീട്ടിൽ ചെന്നു. യുവതിക്കൊപ്പം താമസിക്കുന്ന അഭിഭാഷകയാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. മടങ്ങിപ്പോയെങ്കിലും രാത്രി വീണ്ടുമെത്തി വാക്കുതർക്കത്തിനിടെ വീട്ടിലെ ഷോകെയ്‌സും മറ്റും തല്ലിപ്പൊട്ടിച്ചു.മുറിവേറ്റ കൈയുമായി ഓടിരക്ഷപ്പെടുന്നതിനിടെയാണ് ആൾക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. അശോക് ദാസിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതല്ലെന്ന് ദൃക്‌സാക്ഷികൾ നേരത്തെ മൊഴി നൽകിയിരുന്നു. മുറിവേറ്റ കൈയുമായി കണ്ടത് ചോദ്യം ചെയ്തപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചതോടെ പിടികൂടി, കെട്ടിയിട്ട് പോലീസിൽ അറിയിക്കുകയായിരുന്നു. കെട്ടിയിട്ടശേഷം മർദിച്ചിട്ടില്ലെന്നും അതിനുമുൻപ് മർദനമേറ്റോയെന്നറിയില്ലെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി.





























